ഈ ബ്ലോഗും ഇതിലെ കഥകളും പപ്പേട്ടന്റെ തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രത്തിലെ, ഉദകപ്പോള എന്ന നോവലിലെ ക്ലാര എന്ന അനശ്വര കഥാപാത്രത്തിനായി സമര്‍പ്പിക്കുന്നു.

Sunday, January 1, 2012

സമീര

സിക്സ്റ്റീന്‍ സ്ക്വയറിലെ എന്റെ പത്താം നമ്പര്‍ അപ്പാര്‍ട്ട്മെന്റിലേക്ക്, അന്ന് വൈകിട്ട് അവള്‍ അപ്രതീക്ഷിതമായി കടന്നു വന്നത് എന്നെ തെല്ലു നിരാശനാക്കാതിരുന്നില്ല. ഒരു നിശാപാര്ട്ടിയില്‍ പങ്കെടുക്കാനായി ബ്രിഗേഡ് റോഡ്‌ വരെ ശരവണനോടൊപ്പം പോകാന്‍ പദ്ധതിയിട്ടിരുന്നപ്പോഴായിരുന്നു അവളുടെ വരവ്.

ശരവണനെ ഫോണില്‍ വിളിച്ചു വരാന്‍ സാധിക്കില്ല എന്നറിയിച്ചപ്പോള്‍ അവന്‍ ചീത്ത പറയാന്‍ ഭാവിച്ചെങ്കിലും, കാരണം അവളാണെന്നറിഞ്ഞപ്പോള്‍ നിശ്ശബ്ദനായി.

"എന്താ ഞാന്‍ വന്നത് ഒരു ബുദ്ധിമുട്ടായോ...?"
"ഏയ്‌...ഒരിക്കലുമില്ല...." ഞാന്‍ ചിരിക്കുവാന്‍ ശ്രമിച്ചു.
അവള്‍ പതിവിലും സുന്ദരിയായിരിക്കുന്നു. ഭ്രമിപ്പിക്കുന്ന ഒരു നറുമണം അവളില്‍ നിന്നും എന്നിലേക്ക്‌ ഒഴുകിയെത്തുന്നത് ഞാനറിഞ്ഞു.

ഫ്രിഡ്ജ് നിറയെ വിവിധ വര്‍ണ്ണങ്ങളില്‍ അടുക്കി വെച്ചിരിക്കുന്ന ബിയര്‍ നിറഞ്ഞ കുപ്പികളില്‍ നിന്നും ഒരെണ്ണം മേശപ്പുറത്തു എടുത്തു വെച്ചശേഷം അവളെന്നെ കളിയാക്കി.
"ബിയര്‍ കുടിയന്‍...
എനിക്കുള്ളത് വേറെ കൊണ്ടുവന്നിട്ടുണ്ട്..."

വാനിറ്റി ബാഗില്‍ നിന്നും അവള്‍ റഷ്യന്‍ നിര്‍മ്മിത 'ഗോര്‍ബച്ചേവ്' വോഡ്ക്ക എടുക്കുന്നതും, ഒരു ഗ്ലാസിലേക്കു ബിയറും മറ്റൊരു ഗ്ലാസ്സിലേക്ക്‌ വോഡ്ക്കയും പകരുന്നത് നോക്കി ഞാന്‍ ഇരുന്നു.

"ബിയര്‍ കുടിയാ ചിയേഴ്സ്...." ഗ്ലാസ്സുകള്‍ തമ്മില്‍ കൂട്ടി മുട്ടിച്ചപ്പോള്‍ അവള്‍ ഓര്‍മ്മിപ്പിച്ചു... "ഐ കോണ്ടാക്റ്റ്...!"

സുറുമയിട്ട അവളുടെ കണ്ണുകളുടെ തിളക്കത്തിലേക്കു ഞാന്‍ ഉറ്റു നോക്കി. മദ്യം പിടിച്ച കൈകളില്‍ മൈലാഞ്ചിയുടെ ഭംഗി. ആ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ മനസ് അറിയാതെ പിന്നോട്ട് പോയി....

ഒന്നരവര്‍ഷത്തോളം മുന്‍പാണത്...
'നൈറ്റ് ഇലവണ്‍' ഡാന്‍സ് ബാറില്‍ മനോഹരമായി ചുവടുകള്‍ വെച്ച് നീങ്ങുന്ന ഒരു പെണ്‍കുട്ടി, അവള്‍ മലയാളി ആണോയെന്ന് ബലമായ ഒരു സംശയം. അവളുടെ പദചലനങ്ങളിലും കൈമുദ്രകളിലും അവള്‍ പോലുമറിയാതെ പ്രത്യക്ഷപ്പെട്ട മോഹിനിയാട്ടത്തിന്റെ സ്വാധീനമാണ് അങ്ങനെ ഒരു ചിന്ത മനസ്സില്‍ കോരിയിട്ടത്.

ബംഗ്ലൂരിലെ എത്രയോ ഡാന്‍സ് ബാറുകളില്‍ കയറിയിറങ്ങിയിരിക്കുന്നു. ഒരിടത്തും ഒരക്ഷരത്തെറ്റായി പോലും ഒരു മലയാളി നര്‍ത്തകിയെ കണ്ടെത്താന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. അവളെ അരുകില്‍ വിളിച്ച്, വെയിറ്റര്‍ ചില്ലറ മാറി തന്ന പുത്തന്‍ പത്തു രൂപാ നോട്ടുകളുടെ കെട്ടില്‍ നിന്നും പകുതി എടുത്ത് ഓരോന്നായി അവളെ ഏല്‍പ്പിക്കവേ അവളുടെ കണ്ണുകള്‍ ഞാന്‍ പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു...

ഉറക്കെ അലയടിക്കുന്ന ഹിന്ദി പാട്ടിന്റെ ആരവത്തില്‍ നിന്നും രക്ഷ നേടാന്‍ അവളുടെ ചെവിയില്‍ മുഖം അടുപ്പിച്ച് ഞാന്‍ ചോദിച്ചു.

"യുവര്‍ ഗുഡ് നെയിം പ്ലീസ്..."
"പുനം." തിരിച്ചവളെന്റെ ചെവിയില്‍ പറഞ്ഞു.
"ആര്‍ യു എ മലയാളി..?"
"നോ. ഐ ആം ഫ്രം യു.പി"

അങ്ങനെ അത്ര പെട്ടന്നൊന്നും അവളെനിക്കു പിടി തരില്ല എന്നുറപ്പായിരുന്നു. അതിനാല്‍, പിന്നീടുള്ള എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഞാനും ശരവണനും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. മദാലസരായ തരുണീമണികള്‍ പലരും
മുന്നിലൂടൊഴുകി നടക്കുമ്പോഴും അവളെ മാത്രം നോക്കിയിരുന്ന് കൊണ്ട് ഞാന്‍ 'കാള്‍സ്‌ബെര്‍ഗ്' ബിയര്‍ ചുണ്ടുകളോട് ചേര്‍ത്തു. ചിലപ്പോള്‍ എന്റെ നോട്ടം അവളെ അലോസരപ്പെടുത്തുന്നതായും മറ്റു ചിലപ്പോള്‍ അവളതാസ്വദിക്കുന്നതായും എനിക്ക് തോന്നിയിരുന്നു. ഡാന്‍സ് ബാറിലെ വെയിറ്റര്‍മാരില്‍ പലരെയും കൈമടക്കു കൊടുത്തു പലതവണ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പറഞ്ഞതും അവള്‍ യു.പി.ക്കാരി ആണ് എന്ന് തന്നെ ആയിരുന്നു.

പത്തു രൂപ നോട്ടുകള്‍ കൊണ്ടവളെ അഭിഷേകം ചെയ്തും അഞ്ഞൂറിന്റെ നോട്ടുകള്‍ എണ്ണാതെ കൊടുത്തും ഞാനവളെ പ്രലോഭിപ്പിക്കുക പതിവായിരുന്നു. പക്ഷെ, മനോഹരമായ പുഞ്ചിരികള്‍ സമ്മാനിച്ചും ചിലപ്പോളൊരു ഹസ്തദാനം നല്‍കിയും മറ്റു ചിലപ്പോള്‍ ചെവിയില്‍ വന്നെന്തെങ്കിലും ഇംഗ്ലീഷില്‍ കുശു കുശുക്കിയും അതുമല്ലെങ്കില്‍ കവിളിലൊരുമ്മ തന്നും ഉള്ള നന്ദി പ്രകടനത്തില്‍ അവള്‍ എല്ലാം ഒതുക്കി.

എങ്ങനെയും അവളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു പിന്നീട് എന്റെ ശ്രമം. നൈറ്റ് ഇലവണില്‍ നിന്നും നൃത്തം കഴിഞ്ഞു അവളും മറ്റുള്ളവരും പുറത്തേക്കു പോകുന്നത് കണ്ടു പിടിക്കുക എന്നതായിരുന്നു ആദ്യത്തെ ഉദ്യമം. ബാറില്‍ നിന്നും പുറത്തേക്കു വരാനുള്ള വഴികള്‍ , ബാഹുലേയന്‍ മുഖേന വാടകയെക്കെടുത്ത കാറുകളില്‍ ഇരുന്നു കൊണ്ട് ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.

ദിവസങ്ങളുടെ പ്രയത്നത്തിനൊടുവില്‍ അവള്‍ ഉണ്ടെന്ന് സംശയം തോന്നിയ ഒരു സ്കോര്‍പ്പിയോയെ പിന്തുടരാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു. പക്ഷെ ഞങ്ങളുടെ പോക്ക് അപകടത്തിലേക്കായിരുന്നു എന്ന് മനസിലാക്കാന്‍ വൈകിപ്പോയിരുന്നു. സിറ്റി ലിമിറ്റ് വിട്ടു തിരക്കൊഴിഞ്ഞ ഒരു ഭാഗത്ത്‌ എത്തിയപ്പോഴാണ് ആരൊക്കെയോ രണ്ടു കറുത്ത കാറുകളില്‍ ഞങ്ങളെയും പിന്തുടരുന്നു എന്ന വസ്തുത ശ്രദ്ധയില്‍ പെട്ടത്. സ്കോര്‍പ്പിയോയെ പിന്തുടരാനുള്ള ശ്രമം ഉപേക്ഷിച്ചു ഞങ്ങള്‍ കെംഗേരി റോഡിലേക്ക് തിരിഞ്ഞെങ്കിലും പുറകെയുള്ളവര്‍ വിടുന്ന ലക്ഷണം കണ്ടില്ല. ഏതൊക്കെയോ കുറുക്കു വഴികളിലൂടെയുള്ള ശരവണന്റെ ഡ്രൈവിംഗ് മാത്രമാണ് അന്ന് ഞങ്ങളെ രക്ഷിച്ചത്‌.

ആ സംഭവത്തിനു ശേഷം നൈറ്റ് ഇലവണില്‍ പോകാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായില്ല. 'പുനം' എന്ന് സ്വയം പരിചയപ്പെടുത്തിയ അവളെ കുറിച്ച് കൂടുതല്‍ അറിയാനുള്ള വഴികള്‍ അടഞ്ഞതില്‍ ഞാന്‍ അതീവ ദുഖിതനായിരുന്നു....

രണ്ട് മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞ നേരം, കോറമംഗലയിലെ 'ഫോറം വാല്യൂ' മാളില്‍ വെച്ച് അവിചാരിതമായി ഞാന്‍ അവളെ വീണ്ടും കണ്ടു മുട്ടി. ഷോപ്പിംഗ്‌ കഴിഞ്ഞ് ഒരു കൂട്ടുകാരിയോടൊപ്പം, ഫോണില്‍ ആരോടോ മലയാളത്തില്‍ സംസാരിച്ചു കൊണ്ട് അവള്‍ പുറത്തിറങ്ങവേ എന്റെ മുന്നില്‍ വന്നു പെട്ടു. ഫോണ്‍ കട്ട്‌ ചെയ്തു അവള്‍ എന്നെ നോക്കി ചിരിച്ചു.

"സത്യം പറ, എന്താ നിന്റെ യഥാര്‍ത്ഥ പേര്? "
"സമീര.."

അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. പിന്നീട് പതിവായി ഫോണില്‍ വിളിക്കുകയും പലപ്പോഴും നേരില്‍ കാണുകയും ചെയ്തു. സമീര ഒരു എം.ബി.എ വിദ്യാര്‍ത്ഥിനി ആണെന്നും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം നിര്‍ത്തേണ്ട ഒരു ഘട്ടം എത്തിയപ്പോള്‍ ഡാന്‍സ് ബാറിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. പക്ഷെ എനിക്ക് അത്തരം കഥകളിലൊന്നും യാതൊരു വിധ വിശ്വാസമോ താല്പര്യമോ ഉണ്ടായിരുന്നില്ല.

ആര്‍.ജെ ഗാര്‍ഡനിലെ എന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് വരുവാന്‍ നിരന്തരം അവളെ പ്രലോഭിപ്പിച്ചിരുന്നെങ്കിലും അവള്‍ വഴങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. പക്ഷെ ഒരുപാട് മാസം ചെറുത്ത് നില്‍ക്കാന്‍ അവള്‍ക്കായില്ല. ഒടുവിലൊരുനാള്‍ ലക്ഷം രൂപയ്ക്ക് വേണ്ടി മൂന്നു രാവുകളും രണ്ട് പകലുകളും അവളെനിക്ക്‌ കടം തന്നു. ആദ്യ കാലങ്ങളില്‍ എന്നോടൊപ്പം മാത്രമേ അവള്‍ വരുമായിരുന്നുള്ളൂ. എന്റെ പത്താം നമ്പര്‍ അപ്പാര്ട്ട്മെന്റ്റ് അവള്‍ക്കു വേണ്ടി പലതവണ മണിയറകള്‍ ഒരുക്കി. പക്ഷെ എന്റെ മണിയറയിലെ രാജകുമാരി അവള്‍ മാത്രമല്ല എന്ന തിരിച്ചറിവ് അവളെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നതായി എനിക്ക് തോന്നിയിരുന്നു.

പുതുപ്പെണ്ണിന്റെ ഗന്ധം അലിഞ്ഞില്ലാതായതോടെ എനിക്ക് അവളെ മടുത്തു തുടങ്ങി. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഞാന്‍ ഇറങ്ങിയതോടെ സമീരയുടെ രാവുകള്‍ക്ക്‌ വിലപേശാന്‍ പുതുമുഖങ്ങള്‍ ഉടലെടുത്തു. ആരോടൊക്കെയോ ഉള്ള ഒരുതരം വാശിയായിരുന്നു അവള്‍ക്ക്. എങ്കിലും മാസത്തില്‍ ഒന്ന് അവളെന്നെ തേടി വരും.

"എന്താ നീ ഗഹനമായി ആലോചിക്കുന്നത്...?"
സമീരയുടെ ആ ചോദ്യമാണ് എന്നെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തിയത്.
"ഒന്നുമില്ല, നിന്നെ കുറിച്ച് തന്നെ..."
"ഉം..." അവള്‍ ഒന്നമര്‍ത്തി മൂളുക മാത്രം ചെയ്തു.
അവള്‍ എന്റെ വിശേഷങ്ങള്‍ ചോദിക്കുകയും അവളുടേത്‌ പറയുകയും ചെയ്തു കൊണ്ടിരുന്നു. ചോദ്യങ്ങള്‍ക്ക് അലസമായ മറുപടിയില്‍ ഞാന്‍ ഉത്തരം അവസാനിപ്പിച്ചു.

"നീ ക്ലബ്‌ സീറോ എന്ന് കേട്ടിട്ടുണ്ടോ?"
എന്റെ അറിവില്‍ അങ്ങനെയൊരു ക്ലബ്‌ എവിടെയും ഉണ്ടായിരുന്നില്ല.

"എങ്കില്‍ കേട്ടോളൂ..ഞാന്‍ പറയാം. പത്തു ലക്ഷം രൂപയാണ് ഇവിടത്തെ മെമ്പര്‍ഷിപ്പ് ഫീസ്‌. കഴിഞ്ഞ ദിവസം ഒരു പാര്‍ട്ടി എന്നെ വിളിച്ചിരുന്നു; അയാളുടെ ഭാര്യയായി അഭിനയിച്ച് ക്ലബ്‌ സീറോയില്‍ ഒപ്പം ചെല്ലാന്‍. ഡിന്നര്‍ കഴിഞ്ഞ് ഒന്‍പതു മണിയോടെ ഞങ്ങള്‍ അവിടെ എത്തി. അവിടെയെത്തുന്ന ക്ലബ്‌ മെമ്പേഴ്സ്, തങ്ങളുടെ ഭാര്യമാരെ അവരവരുടെ വാഹനത്തില്‍ തന്നെ ഇരുത്തിയ ശേഷം, വാഹനത്തിന്റെ കീ ക്ലബിലെ ഹാളില്‍ വെച്ചിരിക്കുന്ന കറങ്ങുന്ന ഒരു പെട്ടിയില്‍ നിക്ഷേപിക്കും. ഒടുവില്‍ ഓരോരുത്തരായി തിരികെ ചെന്ന് ആ പെട്ടിയില്‍ നിന്നും ഏതെങ്കിലും ഒരു കീ എടുക്കും. ഏത് വാഹനത്തിന്റെ കീ ആണോ കിട്ടുന്നത്, അതില്‍ കാത്തിരിക്കുന്ന പെണ്ണിനോടൊപ്പമാണ് അന്നയാളുടെ രാത്രി. സ്വന്തം വാഹനത്തിന്റെ തന്നെ കീ കിട്ടുന്നവന് നഷ്ടം. പറഞ്ഞത് നിനക്ക് മനസിലായില്ലാ എന്നുണ്ടോ? സ്വാപ്പിംഗ്...ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്യുന്ന പുത്തന്‍ സംസ്കാരം..."

വിദേശങ്ങളിലും മറ്റും ഇത്തരം പ്രസ്ഥാനങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ബാംഗ്ലൂരില്‍ ഇമ്മാതിരി ഒരെണ്ണം ഉണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു.
"എന്താ നിനക്ക് ക്ലബ്‌ സീറോയില്‍ അംഗമാകണമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ വരാമെടാ നിന്റെ ഭാര്യ ആയിട്ട്. " അവള്‍ ചിരിച്ചു...

സമീരയുടെ ഗ്ലാസ്സില്‍ പലതവണ മദ്യം നിറഞ്ഞപ്പോള്‍ ചോദിക്കാതിരിക്കാനായില്ല.
"നീ വല്ലാതെ കുടിക്കുന്നു. എന്തിനാണിത്രയും കുടിക്കുന്നത്..?"
"സോറി. അതൊരു ശീലമായിപ്പോയി. നിനക്കറിഞ്ഞു കൂടെ, കുടിക്കാതെ ഈ ജോലി ചെയ്യുവാനാവില്ല എന്ന്.........."
അവളുടെ ശബ്ദത്തില്‍ നിരാശയുണ്ടായിരുന്നു.
അവള്‍ എഴുന്നേറ്റു ജനാലയ്ക്കരുകിലേക്ക് നീങ്ങി കുറെ നേരം പുറത്തേക്കു നോക്കി നിന്നു. ജാലകത്തിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റ് അവളെ വട്ടം പിടിച്ചു. രാത്രി വൈകിയതിനാല്‍ ആര്‍.ജെ.ഗാര്‍ഡന്‍ ശാന്തമായിട്ടുറങ്ങുന്നു. ഇടയ്ക്കിടെ റിംഗ് റോഡിലൂടെ കുതിച്ചു പായുന്ന വാഹനങ്ങളുടെ ഇരമ്പലും തെരുവ് പട്ടികളുടെ കുരയും രാവിന്റെ നിശബ്ദതയില്‍ അധികപ്പറ്റായി.

"സത്യത്തില്‍ ഞാന്‍ നിന്റെ അടുത്ത് വരുമ്പോള്‍ മാത്രമാണ് ഒരു പെണ്ണാകുന്നത്. അല്ലാത്തപ്പോഴെല്ലാം വെറും അഭിനയം മാത്രം. നാല് കാശിനു വേണ്ടി അന്യന്റെ വിയര്‍പ്പിന്റെ ഉപ്പുരസം ഏറ്റുവാങ്ങേണ്ടി വരുന്ന വെറുക്കപ്പെട്ട ഒരു നാടകം. "

ഞാന്‍ എഴുന്നേറ്റ് മുറിയിലെ ലൈറ്റ് അണച്ചു. നേര്‍ത്ത നിലാവ് അപ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടായെത്തി. സമീരയോടു എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. അവളെ കരവലയത്തിലേക്ക് അടുപ്പിച്ച് ഞാന്‍ മാറോടണച്ചു. മുഖമുയര്‍ത്തി എന്റെ നേരെ നോക്കിഅവള്‍ തുടര്‍ന്നു....

"അസഹനീയമായ പീഡനമാണ് പലപ്പോഴും നടത്തിപ്പുകാരില്‍ നിന്നും ഏല്‍ക്കേണ്ടി വരിക. ഏത് പാതിരാത്രിയിലും സമീരയെ മാത്രം മതി എന്ന് പറഞ്ഞ് വരുന്നവര്‍ക്ക് ഒരിക്കലും അറിയേണ്ടല്ലോ അവളുടെ വേദനകള്‍. ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുന്ന ആര്‍ത്തവ സമയത്ത് പോലും പലരുടെയും കൂടെ കിടക്കേണ്ട ഗതികേട് വരാറുണ്ട്. ആര്‍ത്തവ രക്തം പുറത്ത് വരാതിരിക്കാനായി, പഞ്ഞി ഉള്ളിലേക്ക് തിരുകി കയറ്റി വെച്ചിട്ടാണ് കസ്റ്റമറിന്റെ അടുത്ത് ചെല്ലുക. എല്ലാം കഴിഞ്ഞ് ആ പഞ്ഞിക്കെട്ട് വലിച്ചൂരി എടുക്കുമ്പോള്‍ രക്തത്തില്‍ കുതിര്‍ന്ന ഒരു മാംസപിണ്ഡം മാതിരി പുറത്തേക്കു വരും....."

ആ വാക്കുകള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കി. അവിശ്വസനീയമായി തോന്നിയേക്കാവുന്ന വിധം ക്രൂരതകള്‍ നിറഞ്ഞ ഒരു ജീവിതം തന്നെ. അവളുടെ മൂര്‍ദ്ധാവില്‍ ഞാനമര്‍ത്തി ചുംബിച്ചു.

പതിവില്ലാതെ കാര്‍മേഘങ്ങള്‍ ആകാശത്ത് നിറയുകയും നിലാവ് ഇരുളിന് വഴി മാറുകയും കാറ്റിന് തണുപ്പ് കൂടുകയും ചെയ്തു.
"ഈ ഇരുളിന്റെ മടിത്തട്ടില്‍ ഈ നിമിഷം ഞാന്‍ അലിഞ്ഞില്ലാതായി തീര്‍ന്നിരുന്നെങ്കില്‍....." ഇരുട്ടിലേക്ക് നോക്കി അവള്‍ വ്യസനിക്കവേ എന്ത് പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ വീണ്ടും ധര്‍മ സങ്കടത്തിലായി.

"ഈ വൃത്തികെട്ട ജീവിതം ഉപേക്ഷിച്ച് വന്ന് ഒരു വേലക്കാരിയായിട്ടെങ്കിലും ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടെ? "
സമീരയുടെ കണ്ണുനീരിന്റെ നനവ്‌ എന്റെ നെഞ്ചില്‍ ഒരു പൊള്ളലായി പടര്‍ന്നു. ഞാനണിഞ്ഞിരിക്കുന്ന മാന്യതയുടെ ഈ കപട മുഖം മൂടി ഒരിക്കലും എനിക്കഴിച്ചു വെക്കാന്‍ സാധിക്കില്ല എന്നവള്‍ക്കറിയില്ലല്ലോ. ആ ഞാനെങ്ങനാണ് നിന്നെ രക്ഷപെടുത്തുക ?
"അല്ല എനിക്കറിയാം, നിനക്കതിനാവില്ല എന്ന്. നിന്റെ ലക്ഷ്യങ്ങള്‍, സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍ ഒന്നും അറിയാഞ്ഞിട്ടല്ല ; വെറുതെ ചോദിച്ചു പോയതാണ്..."

മഴ പെയ്തു തുടങ്ങിയിരുന്നു. പാഞ്ഞെത്തിയ മഴത്തുള്ളികള്‍ കെട്ടിടങ്ങളുടെ മേല്ക്കൂരകളിലും വൃക്ഷത്തലപ്പുകളില്‍ വന്നടിച്ച് വീണ് ചിതറി തെറിച്ചു മണ്ണിലേക്കാഴ്ന്നിറങ്ങി.
"ഞാനൊരുപാട് സങ്കടപ്പെടുമ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കാന്‍ ഒരമ്മയുടെ സാമീപ്യവുമായി എന്നും മഴയെത്താറുണ്ട്. അതേ, ഇതെനിക്കുവേണ്ടി പെയ്ത മഴയാണ്...."
അവളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ മഴയുടെ ശക്തി ഒന്ന് കൂടിയ പോലെ എനിക്ക് തോന്നി..

അന്ന് രാത്രി ഒരുപാട് നേരം അവളെന്റെ മാറോട് ചേര്‍ന്ന് കിടന്നു കരഞ്ഞു കൊണ്ടിരുന്നു. എപ്പോഴോ ഞാനുറങ്ങി. നേരം പുലരും മുന്‍പേ എന്നെ വിളിച്ചുണര്‍ത്തി , പതിവില്ലാതെ കയ്യിലൊരുമ്മയും തന്നിട്ട് അവള്‍ പോയി.


***************************************

ഒന്നര ആഴ്ചകള്‍ക്ക് ശേഷം ബാഹുലേയന്റെ ഫ്ലാറ്റില്‍ വെച്ചാണ്, യാദൃശ്ചികമായി ശരവണന്റെ ശ്രദ്ധയില്‍ പെട്ട ഏതാനും ദിവസം മുന്‍പത്തെ ഒരു മലയാള ദിനപ്പത്രത്തിലെ ആ വാര്‍ത്ത അവനെന്നെ കാണിച്ചത്. അനാശാസ്യ പ്രവര്‍ത്തനത്തിന് കോഴിക്കോട്‌ നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്ത രണ്ട് പേരില്‍ ഒരാള്‍ അവളായിരുന്നു സമീര. ആ വാര്‍ത്ത എന്നില്‍ പ്രത്യേകിച്ച് ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയില്ലെങ്കിലും ശരവണന്‍ അസ്വസ്ഥനാണ് എന്നെനിക്ക് മനസിലായി. അവന്‍ പുറത്തേക്കിറങ്ങി ആരെയൊക്കെയോ വിളിച്ച് അവളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ ശേഷം എന്റടുത്തെത്തി പറഞ്ഞു.

"ആരോ ഒറ്റിയതാണ്. കൂടെയുണ്ടായിരുന്ന ബിസിനസ് പ്രമുഖനെ..."
"അല്ലേലും അവളെന്തിനാ ഈ പരിപാടിയുമായി നാട്ടിലേക്ക് പോയത്. നാട് ഒരിക്കലും സുരക്ഷിതമല്ലെന്ന് അവള്‍ക്കറിയാവുന്നതല്ലേ..."
"ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ..." ഒന്ന് നിര്‍ത്തി ശരവണന്‍ തുടര്‍ന്നു.
"അവളെ എങ്ങനെയേലും ഒന്ന് ജാമ്യത്തില്‍ ഇറക്കേണ്ടേ..? "
"ജാമ്യത്തിലിറക്കാന്‍ അങ്ങ് ചെല്ല്. പെണ് വാണിഭസംഘമെന്ന മുദ്ര കുത്തി ചെല്ലുന്നവനെ കൂടി അകത്താക്കും നമുടെ സദാചാര പോലീസ്. "

ശരവണന്‍ തെല്ലു നേരം നിശബ്ദനായി; പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു തുടങ്ങി.
"രണ്ട് കൊല്ലം മുന്‍പ് ബാംഗ്ലൂരില്‍ എം.ബി.എ പഠിച്ചു കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി. അന്ന് തീര്‍ത്തും അപ്രതീക്ഷിതമായാണ് അവളുടെ അച്ഛന് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നത്. എവിടെ നിന്നോ എങ്ങനെയെക്കെയോ കാശ് കടം വാങ്ങി ഓപ്പറേഷന്‍ നടത്തി. ആകെയുണ്ടായിരുന്ന അഞ്ചു സെന്റ്‌ പുരയിടവും വീടും തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വന്നു; അപ്പോഴും പകുതി കടം പിന്നെയും ബാക്കി. വീട്ടു വാടകയ്ക്കും പിതാവിന്റെ മരുന്നിനു പോലും പണമില്ലാത്ത അവസ്ഥ. അവളുടെ ഹോസ്റ്റല്‍ ഫീസ്‌ കിട്ടാക്കനിയായി മാറി. പണം കടം കൊടുത്തവര്‍ അവളെയും ശല്യം ചെയ്തു തുടങ്ങിയതോടെയാണ് കൂടെ പഠിക്കുന്ന യു.പി.ക്കാരി പെണ്ണ് മുഖേന അവള്‍ ആ ഡാന്‍സ് ബാറില്‍ കാലെടുത്തു വെക്കുന്നത്.

എന്ത് ജോലിയാണ് തന്റെ മകള്‍ പാര്‍ട്ട് ടൈം ആയി ചെയ്യുന്നത് എന്നറിയാന്‍ ആ അച്ഛനോ അമ്മയ്ക്കോ അവളുടെ അനുജനോ തെല്ലും താല്പര്യം ഉണ്ടായിരുന്നില്ല അഥവാ അവര്‍ കണ്ടില്ല എന്ന് നടിച്ചു. പകരം കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങളുമായി അവര്‍ അവളെ സമീപിച്ചു. ബോസ്സിനെ വീട്ടിലെ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തി കൂടുതല്‍ ശമ്പളം നേടിയെടുക്കാന്‍ അമ്മ മകളെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ വെറും ഡാന്‍സ് മാത്രം ചെയ്തു കൊണ്ടിരുന്ന ആ മകള്‍ക്ക് ആദ്യമായി ശമ്പളക്കയറ്റം നടത്തിയ മുതലാളി നീയായിരുന്നുവല്ലോ...മൂന്നു ദിവസത്തെ കൂലിയായി ലക്ഷം രൂപ നല്‍കിയ മഹാന്‍..."

"ഇമ്മാതിരി എല്ലാ പെണ്ണുങ്ങള്‍ക്കും കാണും ഇത് പോലൊരു കഥ പറയാന്‍. അവള്‍ പെഴയ്ക്കേണ്ടവളാണ് അതുകൊണ്ട് പെഴച്ചു. അല്ലാതെ അതിന്റെ കാരണക്കാരന്‍ ഞാനാണ് എന്ന് വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ അല്ലെങ്കില്‍ വേറൊരുത്തന്‍. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ആരെയും ഞാനൊട്ടു ചീത്തയാക്കിയിട്ടുമില്ല.."

"നിനക്കെങ്ങനെ ഇത്ര ക്രൂരനാവാന്‍ കഴിയുന്നു..." എന്ന് ചോദിച്ച് ശരവണന്‍ ഇറങ്ങിപ്പോയി. ബാഹുലേയന്‍ വരാന്‍ വൈകും എന്നറിഞ്ഞതിനാല്‍ ഫ്ലാറ്റ് പൂട്ടി താക്കോല്‍ അടുത്ത് താമസിക്കുന്ന ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചു ഞാനും തിരികെ പോന്നു.

മൂന്നു ദിവസം കഴിഞ്ഞ് ശരവണന്റെ ഒരു ഫോണ്‍ വന്നു.
"സമീര ജാമ്യത്തില്‍ ഇറങ്ങി. നന്ദിയുള്ള പട്ടികളും ഭൂമുഖത്ത്‌ ഉണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ..?"
അവന്റെ ആ വാക്കുകള്‍ എന്നെ അരിശം കൊള്ളിച്ചു.
"പോലീസ് ഏമാന്മാരുടെ കൂടെ കിടന്നതിനു അവള്‍ക്ക് കിട്ടിയ പ്രതിഫലം ആയിരിക്കും അവളുടെ ജാമ്യം. അല്ലാതെ അവളെയൊക്കെ ജാമ്യത്തിലിറക്കാന്‍ ആരാണ് വരിക...?"
ഞാന്‍ കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പേ അവന്‍ ഫോണ്‍ കട്ട് ചെയ്തു.

അവളുടെ വക്കാലത്തും സംരക്ഷണവും ഏറ്റെടുക്കാന്‍ അവന്‍ നടക്കുന്നതില്‍ എനിക്ക് ഈര്‍ഷ്യ തോന്നി. അവര്‍ തമ്മില്‍ എന്തോ ഒരടുപ്പം ഉണ്ടെന്ന് പല തവണ എനിക്ക് തോന്നിയിട്ടുള്ളതാണ്. അവനുമായി എപ്പോഴെങ്കിലും ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അടുത്തിടെ കൂടി അവളോട്‌ ചോദിച്ചിട്ടുമുണ്ട്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്നും അവന്‍ ഒരു നല്ല സുഹൃത്താണെന്നുമാണ് അവളന്നും മറുപടി പറഞ്ഞത്. നാശം. ഒരുത്തനെയും വിശ്വസിക്കാന്‍ കൊള്ളില്ല.

ഏതാനും നാള്‍ കഴിഞ്ഞ് ഒരു ദിവസം അതിരാവിലെ ശരവണന്‍ എന്നെ മൊബൈലില്‍ വിളിച്ചു. ആദ്യം കോള്‍ കട്ട് ചെയ്തെങ്കിലും തുടര്‍ച്ചയായി വിളി വന്നപ്പോള്‍ അറ്റന്‍ഡ് ചെയ്തു.
"സമീര, അവള്‍ ആത്മഹത്യ ചെയ്തു; ഇന്നലെ വൈകിട്ട്. ഒറ്റപ്പാലത്തുള്ള വീട്ടില്‍ വെച്ച്, ഇന്നുച്ച തിരിഞ്ഞ് ശവദാഹം..."
അക്ഷരാര്‍ത്ഥത്തില്‍ അതൊരു ഞെട്ടലായിരുന്നു...
"എന്താ കാര്യം ?" ഞാന്‍ തിരക്കി.
"അതറിയാന്‍ നിനക്കെന്തവകാശം....?"
കൂടുതല്‍ എന്തെങ്കിലും ചോദിക്കും മുന്‍പ് തന്നെ അവന്‍ ഫോണ്‍ വെച്ച് കളഞ്ഞു.
വിളിച്ചു ചോദിച്ചപ്പോള്‍ ബാഹുലേയനാണ് വിശദമായി പറഞ്ഞത്.

"പോലീസ് പിടിയിലായ വിവരം അറിഞ്ഞ ഉടനെ തന്നെ വീട്ടുകാര്‍ അവളെ പടിയടച്ചു പിണ്ഡം വെച്ചു എന്ന് തന്നെ പറയാം. പിതാവിന്റെ പേരില്‍ വാങ്ങിയ വസ്തുവും പണി കഴിപ്പിച്ച വീടും ആഭരണങ്ങളും എല്ലാം അവളുടെ മാനത്തിന്റെ വിലയാണെന്നത് അവര്‍ സൌകര്യ പൂര്‍വ്വം മറന്നു. ആര്‍ക്കു വേണ്ടിയാണോ തെരുവിലിറങ്ങിയത് അവര്‍ തന്നെ തിരിച്ചു കടിച്ചപ്പോള്‍ എല്ലാം അവസാനിപ്പിക്കാന്‍ അവള്‍ക്ക് തോന്നിക്കാണും. "

സമീരയെ അവസാനമായി ഒന്ന് കാണണമെന്ന് തോന്നി. ഉടന്‍ തന്നെ അടുത്ത ഫ്ലൈറ്റിനു കോയമ്പത്തൂര്‍ എത്തി, അവിടെ നിന്നും ടാക്സിയില്‍ ഒറ്റപ്പാലത്തുള്ള വീട്ടില്‍ എത്തിച്ചേര്‍ന്നു.
വെള്ളത്തുണിയില്‍ പൊതിഞ്ഞു മൊബൈല്‍ മോര്‍ച്ചറിയില്‍ കിടക്കുന്ന സമീരയുടെ മുഖത്ത് ഗാഡമായ ഒരു ശാന്തത കളിയാടുന്നതായി എനിക്കനുഭവപ്പെട്ടു. കേവലം ആഴ്ചകള്‍ക്ക് മുന്‍പ് തന്റൊപ്പം കിടക്ക പങ്കിട്ട പെണ്‍കുട്ടി ആണിതെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നി.

പരേതാത്മാവിന് വേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ സമീര എന്നെ നോക്കി ചിരിക്കുന്നതായി തോന്നി. മൊബൈല്‍ മോര്‍ച്ചറിയുടെ ചില്ലുകള്‍ തകര്‍ത്ത്, ആ കിടന്ന കിടപ്പില്‍ എഴുന്നേറ്റ് വന്ന് സമീര എന്റെ കഴുത്തിന്‌ കുത്തിപ്പിടിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. സാമ്പ്രാണിയുടെ ഗന്ധവും ഉയരുന്ന പ്രാര്‍ഥനാകീര്‍ത്തനങ്ങളും മനസിനെ അസ്വസ്ഥമാക്കിയപ്പോള്‍ ഞാന്‍ ആ മുറിക്ക് പുറത്തേക്കിറങ്ങി.

വീടിന് വെളിയില്‍ മതിലില്‍ ചാരി ശരവണന്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവന്‍ വെറുപ്പോടെ മുഖം തിരിച്ചു. ഞാന്‍ ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു തുടങ്ങിയപ്പോള്‍ മഴയെത്തി. അവസാനമായി സമീരയെ ആശ്വസിപ്പിക്കാന്‍ എത്തിയ ആ മഴയിലൂടെ ഞാന്‍ നടന്നു നീങ്ങി.
"ഒരു വേലക്കാരിയായിട്ടെങ്കിലും ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടെ.." എന്ന് ആരൊക്കെയോ ചുറ്റും നടന്നു ചോദിക്കുന്നതായും പിന്നെ ഉറക്കെ പൊട്ടിച്ചിരിക്കുന്നതായും എനിക്ക് തോന്നി.


ഒറ്റപ്പാലത്ത് നിന്നും അടുത്ത ബസിനു ഞാന്‍ പാലക്കാടെത്തി, സൂര്യ ബാറില്‍ കയറി ഒരു ബിയറിനു ഓര്‍ഡര്‍ ചെയ്തു. ചില്ല് ഗ്ലാസിലെ മഞ്ഞ നിറമുള്ള ദ്രാവകം ചുണ്ടോടടുപ്പിച്ചപ്പോള്‍ ആരോ പറഞ്ഞു...

"ബിയര്‍ കുടിയാ ചിയേഴ്സ്....ഐ കോണ്ടാക്റ്റ്...!"

Wednesday, June 1, 2011

എന്റെ നീഹാരപ്പറവയ്ക്ക്

റോജയെ കുറിച്ചുള്ള ചിന്തകള്‍ കലുഷിതമാക്കിയ മനസ്സുമായി കൊച്ചിയില്‍ നിന്നും ബാംഗ്ലൂര്‍ക്കുള്ള ബസും പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ്, അവള്‍ എന്റെ അരികിലെത്തി ചോദിച്ചത്.

"ബാംഗ്ലൂര്‍ക്കാണോ മാഷേ..?"
അവളുടെ മുഖത്ത് ഒരു പരിചയ ഭാവം പോലെ...
"അതേ..ബാംഗ്ലൂര്‍ക്കാണ്..."
"ഏഴു മണിയുടെ സ്ലീപ്പര്‍ ബസിലാണോ? "
"അതേ.."

റോജ ഒരു നിമിഷം മനസ്സില്‍ നിന്നും മാഞ്ഞു. തെല്ല് ആശ്ചര്യത്തോടെ ഞാന്‍ അവളെ നോക്കി.
"ഒറ്റയ്ക്കാണെങ്കില്‍, മാഷിന്റെ സിംഗിള്‍ ബെര്‍ത്ത്‌ മാറ്റി, ഒരു ഡബിള്‍ ബെര്‍ത്ത്‌ ടിക്കറ്റ് എടുത്താല്‍ നമുക്ക് ഒരുമിച്ചു യാത്ര ചെയ്യാമായിരുന്നു..."

ഞാന്‍ ഒന്ന് ഞെട്ടി. ഇപ്പോഴാണ് ഞാന്‍ അവളെ ശരിക്കും ശ്രദ്ധിക്കുന്നത്. ഇളം പച്ച ചുരിദാറണിഞ്ഞ്, ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കൊടിയുടെ ലക്ഷണങ്ങളുള്ള ഒരു ശാലീന സുന്ദരി.
"അപരിചിതയായ ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ എന്തിനാണ് വെറുതെ കാശ് കളയുന്നത്? "
"വെറുതെയാവില്ല, എന്തെങ്കിലും പ്രയോജനമുണ്ടാകും എന്ന് കരുതിക്കൊള്ളൂ... അല്‍പ നേരമെങ്കിലും എന്നെ ഒന്നുറങ്ങാന്‍ സമ്മതിച്ചാല്‍ മതി." അവള്‍ ചിരിച്ചു..

എനിക്കെന്തോ പന്തികേട്‌ തോന്നാതിരുന്നില്ല. വല്ല കെണിയുമാകുമോ?
ചിലപ്പോള്‍, തന്നെ മഥിക്കുന്ന റോജയെ കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമിടാന്‍ ഇവള്‍ക്കായി കൂടേ? ഇന്നീ രാത്രിയെങ്കിലും റോജയെ മറക്കാന്‍ പറ്റുമെങ്കില്‍..?

"എന്താ നിന്റെ പേര്? "
"നീഹാര..."
"വരൂ." ബസ് ഓപ്പറേറ്റരുടെ ഓഫീസിലേക്ക് കയറി ടിക്കറ്റ് ഡബിള്‍ ബെര്‍ത്തിന്റെയാക്കി മാറ്റി. താമസിയാതെ ബസ് വരികയും, അനുവദിച്ച് കിട്ടിയ ബെര്‍ത്തില്‍ ഞങ്ങള്‍ കൂടണയുകയും ചെയ്തു. ചുറ്റും നാല് കര്‍ട്ടനുകള്‍ വലയം ചെയ്തപ്പോള്‍ അവളുടെ നിശ്വാസം എനിക്ക് കേള്‍ക്കാമെന്നായി. പക്ഷെ....

ഒരു നിശ്വാസത്തിന്റെ ദൂരത്തില്‍ നീഹാര അരികിലുണ്ട്. അവളെ എന്ത് വേണമെങ്കിലും ചെയ്യാം. എന്നിട്ടും ഞാന്‍ അശക്തനാവുകയാണ്. മനസ്സ് മറ്റെവിടെയോ അലയുകയാണ്. അവളെ ഗൌനിക്കാനേ തോന്നുന്നില്ല. മനസ്സിന്റെ മേച്ചില്‍ പുറങ്ങളില്‍ റോജയുടെ ഓര്‍മ്മകള്‍ സംഹാരതാണ്ഡവമാടുകയാണ്.
അവളോടുള്ള സ്നേഹത്തിന് മുന്നില്‍ ഞാന്‍ തളരുകയാണ്.

"ഇങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കിടന്നാല്‍ ഈ രാത്രി പെട്ടന്നങ്ങ് തീരും."
ഞാന്‍ തിരിഞ്ഞ് യാന്ത്രികമായി നീഹാരയെ നോക്കുക മാത്രം ചെയ്തു.
"കുറെ നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു. എന്തോ പ്രശ്നം മഹേഷിനെ വല്ലാതെ അലട്ടുന്നത് പോലെ..."
"സത്യം പറ...എന്റെ പേര് നീയെങ്ങനെ അറിഞ്ഞു? "
"പേര് പറയാതെയാണോ കുറച്ചു മുന്നേ ടിക്കറ്റ് മാറ്റി എടുത്തത്‌? "

ഒന്നും മിണ്ടാതെ ലാപ്ടോപ് എടുത്ത്, ഞാന്‍ അവസാനമെഴുതിയ ആ കഥ അവള്‍ക്കു കാണിച്ചു കൊടുത്തു. അവള്‍ അത് വായിക്കവേ, മനസ് വീണ്ടും റോജയില്‍ നിന്നും റോജയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

"ഈ കഥ സത്യമാണോ? "
"കഥാകാരന്റെ മനസിന്റെ രക്ത ചിത്രം...."
"എന്താ അവളുടെ പേര് ?"
"റോജ"
"അവസരങ്ങള്‍ ഉണ്ടായിട്ടും, വല്ലപ്പോഴുമെങ്കിലും നിന്നെ ഓര്‍ക്കാറുണ്ട് എന്നറിയിക്കാന്‍ പോലും അവള്‍ തയ്യാറാകുന്നില്ല അല്ലേ? അതല്ലേ നിന്റെ പ്രശ്നം..?" എന്റെ നെഞ്ചത്ത് കൂടി വിരലോടിച്ചു കൊണ്ട് നീഹാര ചോദിച്ചു. ഞാന്‍ ബസിന്റെ മുകളില്‍ കത്തി നില്‍ക്കുന്ന ബള്‍ബിന്റെ നീല വെളിച്ചത്തിലേയ്ക്കു നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്തു.

"എനിക്ക് തോന്നുന്നു, അവള്‍ വല്ലാണ്ട് സ്വാര്‍ത്ഥയാണെന്ന്. നീ നിന്നെക്കാള്‍ അവളെ സ്നേഹിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവള്‍ മറ്റാരേക്കാളും അവളെ മാത്രം സ്നേഹിക്കുന്നു. ഒരു പക്ഷെ നിന്റെ പ്രണയം അവള്‍ അര്‍ഹിക്കുന്നുണ്ടാവില്ല. "
ശരിയാണ്; ചില കാര്യങ്ങളില്‍ അവള്‍ സ്വാര്‍ത്ഥ ആണെന്ന് തനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും അവളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തപ്പോഴൊക്കെ അതൊന്നും സത്യമാകരുതെ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമല്ലേ താന്‍ ചെയ്തത്..

"ഈ കഥ അവള്‍ വായിച്ചോ "
"ഉം... വായിച്ചു...."
"എന്നിട്ട് "
"അവള്‍ പൊട്ടിച്ചിരിച്ചു കാണും.."
"അതെങ്ങനെ നിനക്കറിയാം...?"
"എനിക്കറിയാം..."
"സാരമില്ല പോട്ടെ..." അവള്‍ കവിളിലൊരുമ്മ തന്നപ്പോള്‍ ഒരു ചുടു നിശ്വാസം എന്റെ മുഖത്ത് തഴുകി അലിഞ്ഞില്ലാതായി.

"തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനം. ആ പ്രചോദനത്തില്‍ നിന്നാണ് മഹത്തായ സൃഷ്ടികള്‍ ജന്മം കൊള്ളുന്നത്‌. നിന്റെ സര്ഗാത്മകതക്ക് മേല്‍ കാലത്തിന്റെ കയ്യൊപ്പുന്ടാകില്ല എന്നാരു കണ്ടു? നീ എഴുതുക. നഷ്ടങ്ങളൊക്കെയും നിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളാക്കി മാറ്റാന്‍ നിനക്ക് കഴിയണം.."

അവളുടെ വാക്കുകള്‍ എനിക്കല്പം ആശ്വാസം പകര്‍ന്നു. എങ്കിലും മനസ്സ് റോജയിലേക്ക് തന്നെ...
പെട്ടെന്ന് റോജയോടൊത്തുള്ള ഒരു സംഭാഷണം ഓര്‍മ്മയില്‍ തെളിഞ്ഞു. ക്ലാരയോടുള്ള തന്റെ പ്രണയം ഒരു പക്ഷെ റോജയെ പോലും അസൂയപ്പെടുത്തിയിട്ടുണ്ടാകാം. അത് കൊണ്ടല്ലേ അന്നവള്‍ അങ്ങനെ പറഞ്ഞത്...

"എനിക്ക് ക്ലാരയാകാന്‍ തോന്നുന്നു. എന്നിട്ട് മഹേഷ്‌ ചേട്ടന്‍ തന്നെ എല്ലാ ദിവസവും വേഷം മാറി എന്റടുത്തു വന്നാ മതി."
"നിനക്കൊരിക്കലും ക്ലാരയാകാന്‍ സാധിക്കില്ല. കാരണം, ഒരിക്കലും എന്നെ സങ്കടപ്പെടുത്താന്‍ ക്ലാരയ്ക്കാവില്ല; ക്ലാര വെറുമൊരു കഥാപാത്രമാണ്. പക്ഷെ, എന്നെ വേദനിപ്പിക്കുവാന്‍, സങ്കടപ്പെടുത്തുവാന്‍ നിനക്ക് ആകും.."
ആ മറുപടി അവള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് തോന്നി...തോന്നട്ടെ..അവളിപ്പോള്‍ അതല്ലേ ചെയ്യുന്നത്?

തികച്ചും അപ്രതീക്ഷിതമായാണ് മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തത്.
എന്ത് കൊണ്ടാണ് പൊടുന്നനെ ക്ലാരയെ കുറിച്ച് ഓര്‍മ്മിക്കുവാന്‍ കാരണം?
പതിവായി ട്രെയിനില്‍ മാത്രം യാത്ര ചെയ്യുന്ന താന്‍ അവസാന നിമിഷം ടിക്കറ്റ് ശരിയാകാത്തത് കൊണ്ട് ബസില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചതും നീഹാര എന്ന പെണ്ണിനെ തികച്ചും വിത്യസ്തമായ ഒരു സാഹചര്യത്തില്‍ പരിചയപ്പെടാന്‍ ഇടയായതും കേവലം യാദൃശ്ചികത മാത്രമോ?
ഇതേ ബസില്‍ വേറെയും പലരും യാത്ര ചെയ്യുന്നുണ്ടായിട്ടും എന്ത് കൊണ്ടാണ് നീഹാര തന്നെ തേടി വന്നത്? ഒരു തരത്തില്‍ പറഞ്ഞാല്‍, തന്നെ മാത്രം കാത്തിരുന്ന രീതിയില്‍ ആയിരുന്നില്ലേ അവളുടെ പെരുമാറ്റം ?

അവള്‍ ഒരു നിഗൂഡത ആണെന്നും അവളുടെ ആഗമനോദ്ദേശം തന്നെ മറ്റെന്തോ ആണെന്നും എനിക്ക് തോന്നിത്തുടങ്ങി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു നാടകീയത അവള്‍ക്കു ചുറ്റും ഒളിച്ചിരിക്കുന്ന പോലെ. എന്താണത്?

മനസ്സാകെ അസ്വസ്ഥമാകുന്നതും സൂചി കുത്തുന്ന മാതിരിയുള്ള ഒരു തലവേദന എന്നെ കീഴ്പ്പെടുത്തുന്നതും ഞാനറിഞ്ഞു. കലുഷിതമായ മനസ്സിലിപ്പോള്‍ റോജയില്ല; ക്ലാരയും നീഹാരയും മാത്രം. ഞാന്‍ അറിയാതെ കണ്ണടച്ചു. അലോസരപ്പെടുത്തുന്ന ചില നിറങ്ങള്‍ കണ്‍മുന്നിലൂടെ ചീറിപ്പാഞ്ഞു. ചെവിയില്‍ ഒരു മുരളല്‍ പ്രകമ്പനം ചെയ്യുന്നു. അല്‍പനേരം അങ്ങനെ തുടര്‍ന്നു; പിന്നെയെല്ലാം ശാന്തമാകുന്ന പോലെ...

ചരിഞ്ഞ് കിടന്ന്, തലയുയര്‍ത്തി നീഹാരയുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
"സത്യം പറ, നീ ക്ലാരയല്ലേ??? "
"ഏത് ക്ലാര..? "
"നിന്റെ പേരന്തെന്നാണ് പറഞ്ഞത്? "
"ഇത്ര പെട്ടന്ന് മറന്നോ? നീഹാര....."

നീഹാര...
നീഹാരം എന്നാല്‍ തൂവാനം...തൂവാനത്തുമ്പികള്‍..
തൂവാനതുമ്പികളിലെ ക്ലാര...ഇവള്‍ ക്ലാര തന്നെ ആയിരിക്കാനാണ്‌ സാധ്യത.
ഞാന്‍ അവളുടെ ദേഹത്തിന് മുകളില്‍ കൂടി കൈയ്യിട്ട് കര്‍ട്ടന്‍ മാറ്റി, ഗ്ലാസ്സിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി. പുറത്തു മഴ പെയ്യുന്നുണ്ട്. ക്ലാരയുടെ സാമീപ്യം ജയകൃഷ്ണന്‍ അറിഞ്ഞപ്പോഴെല്ലാം മഴ കൂട്ടിനുണ്ടായിരുന്നു.. ബസില്‍ കയറും മുന്‍പ്, നീഹാരയെ ആദ്യം കണ്ടപ്പോഴും എവിടെ നിന്നോ വന്ന ഒരു ചാറ്റല്‍ മഴ ഞങ്ങളെ നനച്ചു പോയില്ലേ? ആ മഴത്തുള്ളികളുടെ അംശം ഇപ്പോഴും എന്റെ കണ്ണടയുടെ ചില്ലില്‍ നിന്നും മാഞ്ഞിട്ടില്ല.

ഞാന്‍ ഉറപ്പിക്കുന്നു.
ഇവള്‍ നീഹാരയല്ല, ക്ലാരയാണ്..
എന്റെ പ്രിയ്യപ്പെട്ട ക്ലാര.
"നീ ക്ലാരയാണ്..എന്റെ ക്ലാര" ഞാന്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചു.
"ക്ലാരയോ ? ഞാനോ ? "
അവളുടെ ഗൂഡമായ മന്ദഹാസം ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.
ഒരു വശത്തേക്ക് വിടര്ത്തിയിട്ടിരുന്ന അവളുടെ മുടിയിഴകളെടുത്ത് ഞാന്‍ മണത്തു നോക്കി...പുതുമഴയുടെ ഗന്ധം. ക്ലാരയുടെ മുടിക്കും ഈ ഗന്ധം തന്നെ ആയിരിക്കും ഉണ്ടായിരുന്നിരിക്കുക; തീര്‍ച്ച.

ഈ രാത്രിയിലെ എല്ലാ നാടകീയതക്കും ഒരുതരം മാത്രമേ ഉള്ളൂ എന്ന് ഞാനറിയുന്നു. ക്ലാര എന്ന ഉത്തരം.
ഞാനവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. അവളുടെ നെഞ്ചില്‍ തല ചായ്ച്ച് വെച്ച് ഞാന്‍ കിടന്നു. എന്റെ മുടിയിഴകളിലൂടെ അവള്‍ വിരലോടിച്ചു കൊണ്ടിരുന്നു. പൊടുന്നനെ വീണ്ടും തല പെരുക്കുന്നത് പോലെ. കണ്പോളകള്‍ക്ക് ഭാരം വര്‍ദ്ധിച്ചു..കണ്ണുകളടഞ്ഞു..അങ്ങനെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഉറക്കത്തിലെപ്പോഴോ ഞാനൊരു സ്വപ്നം കണ്ടു. ഏതോ മണലാരണ്യത്തില്‍ ചുടുകാറ്റേറ്റ് തളര്‍ന്നു ഞാന്‍ വേച്ചു വേച്ചു നടക്കുകയാണ് . എവിടെ നിന്നോ ഒരു പൂമ്പാറ്റ എന്റെ കയ്യില്‍ വന്നിരുന്നു. എനിക്കല്പം ആശ്വാസം തോന്നി. പൊടുന്നനെ അതിന്റെ ചിറകുകള്‍ വലുതാകുകയും അതിനൊരു ഭീമാകാരം കൈവരുകയും ചെയ്തു. അത് തന്റെ വലിയ ചുണ്ടുകള്‍ കൊണ്ടെന്നെ കൊത്തി മുറിവേല്‍പ്പിച്ച ശേഷം ചിറകുകള്‍ക്കുള്ളില് എന്നെ ഒതുക്കി ആകാശത്തേക്ക് പറന്നുയര്‍ന്നു.

ഉയരങ്ങളില്‍, മേഘങ്ങള്‍ക്ക് തൊട്ടു താഴെ വെച്ച്‌, ആ രൂപത്തിന്റെ ചിറകുകള്‍ക്കുള്ളില്‍ നിന്നും കൂര്‍ത്ത മുള്ളുകള്‍ പുറത്ത് വന്ന് എന്റെ ദേഹമാസകലം തുളഞ്ഞു കയറി. എന്റെ മുറിവില്‍ നിന്നും വെളുത്ത രക്തം താഴേക്കു വീണു കൊണ്ടിരുന്നു. ഒടുവില്‍ ആ പക്ഷി ചിറകു കുടഞ്ഞ്‌ എന്നെ താഴേക്കിട്ടു.

ഞാന്‍ ഞെട്ടിയുണര്‍ന്നു...
വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു...
"എന്ത് പറ്റീ...?" നീഹാര ചോദിച്ചു.
"ഞാനൊരു സ്വപ്നം കണ്ടു..ഒരു പേടിപ്പിക്കുന്ന സ്വപ്നം"

എന്റെ തോളില്‍ മുഖമമര്‍ത്തി, എന്നെ കെട്ടിപ്പിടിച്ച് അവള്‍ പറഞ്ഞു...
"നിന്റെ മനസ്സ് ശാന്തമാകട്ടെ.. നീയുറങ്ങിക്കൊള്ളുക..മെല്ലെ മെല്ലെ.."
അവളെന്റെ നെറ്റിയില്‍ തലോടി; കൈവിരലുകളില്‍ അമര്ത്തിപ്പിടിച്ചു.
അവളുടെ സാന്ത്വനത്തില്‍ എന്റെ മനസ്സ് ശാന്തമാകുന്നത് ഞാനറിഞ്ഞു.
മെല്ലെ ഞാനുറങ്ങി; എല്ലാം മറന്ന് ഒരുറക്കം.

രാവിലെ ഉണര്‍ന്നപ്പോള്‍ ബസ് ബാംഗ്ലൂര്‍ എത്തിയിരുന്നു.
ഞാന്‍ ഞെട്ടി. നീഹാര അല്ല ക്ലാര കിടന്നിടം ശൂന്യം. അവളിതെവിടെ പോയി? ഒരു പക്ഷെ മടിവാളയില്‍ ഇറങ്ങിയിട്ടുണ്ടാകും. എന്നാലും തന്നോടൊരു വാക്ക് പറയാതെ പോയല്ലോ.

പെട്ടന്നാണത് ശ്രദ്ധിച്ചത്. എന്റെ ഇടതു കയ്യില്‍ അവളുടെ പച്ച നിറമുള്ള ഷാള്‍ കെട്ടിയിട്ടിരിക്കുന്നു.
ആ ഷാള്‍ അഴിച്ചെടുത്ത്‌ ഞാന്‍ മുഖത്തോടടുപ്പിച്ചു. അതിന് പുതുമഴയുടെ, ക്ലാരയുടെ സുഗന്ധം...
അതവള്‍ തന്നെ ആയിരുന്നു...എന്റെ എക്കാലത്തെയും പ്രിയ്യപ്പെട്ട പ്രണയിനി...എന്റെ ക്ലാര.
ആഴത്തില്‍ മനസ്സിനേറ്റ മുറിവിന്റെ നീറ്റലിലും പുകച്ചിലിലും ഞാന്‍ ഉഴറിയപ്പോള്‍, എന്നെ സ്വാന്ത്വനിപ്പിക്കാന്‍ എവിടെ നിന്നോ അവള്‍ വന്നു; എന്റെ പ്രിയ്യപ്പെട്ട ക്ലാര.

എന്നും ഏറ്റവും അധികം വേദനിക്കപ്പെടുമ്പോള്‍ ആള്‍ക്കൂട്ടത്തിലും ഏകനായി നിന്ന് തേങ്ങുമ്പോള്‍, മഴയായി, മഞ്ഞായി, പറവയായി നീയെന്നരികില്‍ വരുമെന്നെനിക്കറിയാം...
എന്റെ ഹൃദയരക്തം കിനിയുമ്പോള്‍, അതൊപ്പിയെടുക്കുവാന്‍, ഞാന്‍ കാത്തിരിക്കുന്നു...എന്റെ നീഹാരപ്പറവയ്ക്കായി...വരാതിരിക്കുവാന്‍ നിനക്കാവില്ലല്ലോ..നീ വരും. തീര്‍ച്ച..

Saturday, January 29, 2011

ആംസ്റ്റര്‍ഡാമിലെ സുന്ദരി

ആംസ്റ്റര്‍ഡാം സെന്ട്രലിനു സമീപം , കനാലിനു ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ചെറിയ തെരുവില്‍ , ചുവന്ന സന്ധ്യാ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയ സമയം ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ക്യാമറ കൂടെ കരുതുന്നത് അപകടകരമാണ് എന്ന് തോന്നിയതിനാല്‍ , ഒരു നിമിഷം ശങ്കിച്ചശേഷമാണ് രണ്ടും കല്‍പ്പിച്ചു ക്യാമറ എടുത്തു ജാക്കറ്റിനുള്ളില്‍ വെച്ചത്.



പുറത്തു നല്ല തണുപ്പുണ്ടായിരുന്നു ..
രാത്രിയില്‍ ഒരുപക്ഷേ മഞ്ഞു പെയ്തേക്കുമെന്ന് തോന്നി ..
റോഡിന്റെ നടുക്കുള്ള പാളങ്ങളിലൂടൊഴുകി നീങ്ങുന്ന ട്രാമുകളും അവയെ കടന്നു പോകുന്ന വാഹനങ്ങളും അപ്പോഴും എന്നിലെ കൌതുകത്തെ തെല്ലും ശമിപ്പിച്ചിരുന്നില്ല .

അര മണിക്കൂര്‍ നടന്നു കാണും .
ചുവന്ന ജാലകങ്ങളില്‍ പലതിലും വെളിച്ചം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു . ജാലക വാതില്‍ക്കല്‍ നിന്ന് ഏതൊക്കെയോ സുന്ദരികള്‍ ചിരിച്ചു കാണിക്കുന്നു. ചിലര്‍ മാടി വിളിക്കുന്നു. പൊടുന്നനെ ഒരു പുഞ്ചിരി എന്നെ പിടിച്ചു നിര്‍ത്തി. എന്റെ മുന്നില്‍ ആ വലിയ ജാലകം ഉള്ളിലേക്ക് തുറക്കപ്പെട്ടു.

"ഡു യു വാണ്ട്‌ ടു കം ഇന്സൈഡ് ? " സ്വര്‍ണ്ണ നിറമാര്‍ന്ന നീണ്ട തലമുടി മുന്നിലെക്കെടുത്തിട്ട് പകുതി മാറ് മറച്ചു കൊണ്ട് അവള്‍ ചോദിച്ചു .
"ഹൌ മച്ച് ? " ഞാന്‍ തിരക്കി.
"ഫിഫ്റ്റി യൂറോസ് "
"ഹൌ ലോംഗ് ? "
"ഫോര്‍ ട്വന്റി മിനുറ്റ്സ് "
അവളുടെ വായില്‍ നിന്നും പുറത്തേക്കു വന്ന ഹാഷിഷ് അടങ്ങിയ പുകയിലയുടെ രൂക്ഷ ഗന്ധം എന്നില്‍ മടുപ്പുളവാക്കിയപ്പോള്‍ വീണ്ടും നടന്നു...

ചുവന്ന തെരുവില്‍ സഞ്ചാരികളുടെ വരവ് തുടങ്ങിയിരുന്നു .
കനാലിലൂടൊഴുകി നീങ്ങുന്ന വെള്ള നിറമുള്ള വാത്തക്കൂട്ടങ്ങളുടെ കരച്ചില്‍ കൊണ്ട് അവിടെങ്ങും ശബ്ദമുഖരിതമായിരുന്നു.
ബനാന ബാറില്‍ കയറി , ഹെനികന്‍ ബിയര്‍ കഴിച്ചു ഒരു മണിക്കൂര്‍ നഗ്ന നൃത്തവും ആസ്വദിച്ച് പുറത്തിറങ്ങി വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ , ഒരിടത്ത് ഞാന്‍ തേടുന്ന പേരും ഫോണ്‍ നമ്പരും എഴുതി വെച്ചിരിക്കുന്നത് കണ്ടു. അകത്തേക്ക് കയറി ചെന്നപ്പോള്‍ പ്രായമായ ഒരു സ്ത്രീ എന്നെ സ്വാഗതം ചെയ്തു.


"നിങ്ങള്‍ വിളിച്ചിരുന്നു അല്ലെ ? "
"അതെ ഞാന്‍ വിളിച്ചിരുന്നു . "
"വരൂ .. "
മറ്റൊരു മുറിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു .
"ഇരിക്കൂ . "
അവര്‍ സ്പാനീഷില്‍ എന്തോ ഉറക്കെ പറഞ്ഞു. കാണാന്‍ കൊള്ളാവുന്ന നാല് ചെറുപ്പക്കാരികള്‍ ഇറങ്ങിവന്ന് എന്നെ ചിരിച്ചു കാണിച്ചു.
"നിനക്ക് ആരെയാണ് ഇഷ്ടപ്പെട്ടത് ?" എന്നെ സാകൂതം വീക്ഷിച്ചു കൊണ്ട് അവര്‍ ചോദിച്ചു .


"ക്ഷമിക്കണം . ഇവരെല്ലാം സുന്ദരികള്‍ തന്നെ . പക്ഷെ , ഇന്നൊരു രാത്രി എന്റെ കൂടെ ശയിക്കാന്‍ അതിസുന്ദരിയായ ഒരു പെണ്ണിനെ ആണ് ഞാന്‍ തേടുന്നത് ."
"അതിസുന്ദരി ? "
"അതെ..."
"അതിനു നീ കൂടുതല്‍ പണം ചിലവാക്കേണ്ടിയിരിക്കുന്നു."
"ഞാന്‍ തയ്യാറാണ്. എത്ര വേണം?"
ആ നാല് പെണ്ണുങ്ങളെയും മടക്കി അയച്ച ശേഷം അല്പം ആലോചനയിലാണ്ട് അവര്‍ പറഞ്ഞു.
"നാനൂറു യൂറോ "
"ഞാന്‍ തയ്യാറാണ്" അവരുടെ കണ്ണുകളില്‍ നിന്നും ദൃഷ്ടി മാറ്റാതെ ഞാനറിയിച്ചു.

എന്നോട് സോഫയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ശേഷം അവര്‍ അകത്തേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞപ്പോള്‍ അവര്‍ ആരോടോ ഉറക്കെ സംസാരിക്കുന്നതും ദേക്ഷ്യപ്പെടുന്നതും കേട്ടു. ഏതാനും നിമിഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ അവര്‍ അവളെയും കൂട്ടിക്കൊണ്ടു എന്റടുത്തു വന്നു പരിചയപ്പെടുത്തി.

"മിസ്‌ ടാനിയ"
ഞാന്‍ അവളുടെ കൈ പിടിച്ചു കുലുക്കി. അവള്‍ നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്തിട്ടുണ്ടായിരുന്നു.
ആരെയും ആകര്‍ഷിക്കുന്ന ഒരു ഭാവം അവളില്‍ ഉറങ്ങിക്കിടന്നിരുന്നു.
അവളുടെ പുഞ്ചിരിയും വെളുത്ത ശരീരത്തിന്റെ വടിവൊത്ത രൂപഭംഗിയും ചാരനിറമാര്‍ന്ന കൃഷ്ണമണിക്ക് നടുവില്‍ ചെറിയ കറുത്ത പൊട്ടുള്ള കണ്ണുകളും കറുത്ത നീണ്ട തലമുടിയും എന്നെ കീഴ്പ്പെടുത്തിയിരുന്നു.

നൂറു യൂറോയുടെ നാല് നോട്ടുകള്‍ എണ്ണി കയ്യില്‍ കൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, ടാനിയയെ ചേര്‍ത്ത് പിടിച്ചു അവളുടെ ചാരക്കണ്ണില്‍ ‍ നോക്കി മുറിയിലേക്ക് നടന്നു നീക്കിയപ്പോള്‍ അവര്‍ പിറകില്‍ നിന്നും ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.
"ആസ്വദിക്കൂ.. നിനക്ക് ഇന്നത്തെ മദ്യം എന്റെ വക.."
പക്ഷെ അപ്പോഴും ഞാനറിഞ്ഞിരുന്നില്ല, ആ രാത്രി എനിക്ക് വേണ്ടി മാറ്റിവെച്ച നാടകീയവും ഭയനാകവുമായ രംഗങ്ങളെക്കുറിച്ച് .
"ഇത് നിന്റെ മുറിയാണോ ? "
"അല്ല. ഇത് അതിഥി കള്‍ക്കുള്ള ഒരു വിശിഷ്ട മുറിയാണ് "
ചെറുതെങ്കിലും ആ മുറി മനോഹരമായി അലങ്കരിച്ചിരുന്നു. ഒരു കട്ടിലും ചെറിയൊരു മേശയും അതിനു ചുറ്റും നല്ല രണ്ടു കസേരയും ഇട്ടിരുന്നു. ഒരു ഭാഗത്ത്‌ ഒരു വലിയ കണ്ണാടിയും അതിനു മുന്നില്‍ കുറെ മേയ്ക്കപ്പ് സാധനങ്ങളും അടുക്കി വെച്ചിരുന്നു. ബാല്ക്കണിയിലേക്ക് തുറക്കുന്ന ചെറിയൊരു വാതിലും എന്റെ ദൃഷ്ടിയില്‍ പെട്ടു. അവിടെ നിന്നും നോക്കിയാല്‍ ആ തെരുവ് മൊത്തം കാണാമെന്നു തോന്നി.

"നിനക്കെന്താണ് കുടിക്കാന്‍ വേണ്ടത് ? " അവള്‍ തിരക്കി.
"ഞാന്‍ ബിയറും വൈനും മാത്രമേ കഴിക്കുകയുള്ളൂ.."
എന്റെ മുന്നില്‍ വന്നു നിന്ന്, ഇരു തോളുകളിലും കൈകള്‍ കൊണ്ട് പിടിച്ചു കുലുക്കി, കണ്ണുകളിലേക്കു ഉറ്റു നോക്കി അവള്‍ പറഞ്ഞു
"ചുരുങ്ങിയ പക്ഷം അല്പം റം എങ്കിലും നീ കഴിക്ക. അല്ലെങ്കില്‍ ഈ തണുപ്പിനു മുന്നില്‍ നീ തോറ്റുപോകും"
"നിന്റെ ഇഷ്ടം" എനിക്ക് നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഞാനിട്ടിരുന്ന ജാക്കറ്റ് അവള്‍ മെല്ലെയഴിച്ചെടുത്തു ഹാംഗറില്‍ തൂക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു.
"നീ വളരെ മനോഹരിയാണ്.."
"അതെനിക്കറിയാം."
എടുത്തടിച്ച പോലുള്ള ആ മറുപടി എന്നെ അല്‍പനേരം നിശബ്ദനാക്കി.

അവള്‍ പോയി ഡ്രിങ്ക്സും കോക്കും ഒരുതരം ചിപ്സും കൊണ്ടുവന്ന് മേശമേല്‍ വെച്ചു. നിശാവസ്ത്രം ധരിച്ച് , മാദക ഭംഗിയോടെ അവള്‍ എനിക്കഭിമുഖമായിരുന്നു ചിയേഴ്സ് പറഞ്ഞു.
"നീ ഇന്ത്യക്കാരനോ അതോ പാക്കിസ്ഥാനിയോ ? "
എന്റെ ദീക്ഷയാവണം അവളില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാക്കിയത് എന്ന് എനിക്ക് തോന്നി.
"ഇന്ത്യക്കാരന്‍. നീയോ?"
"എന്റെ ദേശം ബ്രസീലാണ് "
അവള്‍ ഒരു പാക്കറ്റ് സിഗററ്റെടുത്ത് അതിലൊരെണ്ണം എനിക്ക് നേരെ നീട്ടി.
"നോ താങ്ക്സ്. ഞാന്‍ വലിക്കില്ല. പുകയിലയുടെ ഗന്ധം എനിക്കിഷ്ടമല്ല. കഴിയുമെങ്കില്‍ നീയുമത് ഒഴിവാക്കുന്നത് നന്നായിരിക്കും"
"എന്റെ ചുണ്ടുകള്‍ നിനക്കാവശ്യം ഉള്ളപ്പോള്‍ ആ ഗന്ധം ഞാന്‍ ഇല്ലാതാക്കിതരം. പോരെ?"
ടാനിയ സിഗററ്റ് വലിക്കുന്നതും നോക്കി ഞാനിരുന്നു. അവളുടെ ആ കൂസലില്ലായ്മ എന്നെ വീണ്ടും ആകര്‍ഷിച്ചു.
"നീ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണോ വരുന്നത്?"
"അല്ല, പാരീസില്‍ നിന്നും"
"പാരീസ്...?"
"അതേ. ഞാന്‍ ഒരു ബിസിനസ് ആവശ്യത്തിനു പാരീസ് വരെ വന്നതാണ്. കൂട്ടത്തില്‍ ആസ്റ്റര്ഡാമും പിന്നെ നിന്നെയും ഒന്ന് കണ്ടേക്കാമെന്നു വച്ചു ."

"പാരീസിലെ വിരുന്നുകാരന്‍ " അവള്‍ പതിയെ ചിരിച്ചു .
"പാരീസിലെ വിരുന്നുകാരന്‍! അതൊരു നല്ല തലക്കെട്ടാണല്ലോ. നന്ദി ടാനിയ. എന്റെ അടുത്ത കഥക്ക് ആ പേരിടാം. പാരീസിലെ വിരുന്നുകാരന്‍"
"എഴുത്തുകാരനോ? നീയോ ?"
അവള്‍ ആശ്ചര്യം കൊണ്ടു . പിന്നെ പൊട്ടിച്ചിരിച്ചു.
"എന്താ ചിരിച്ചത്?" ഞാന്‍ തിരക്കി.

"എഴുത്തുകാരെ എനിക്കിഷ്ടമല്ല. സ്വയം മാന്യനെന്നു വരുത്തിതീര്‍ക്കുകയും മറ്റുള്ളവരെയെല്ലാം അപരാധികളായി ചിത്രീകരിക്കുകയും ചെയ്യുന്നവരെല്ലേ നിങ്ങള്‍ എഴുത്തുകാര്‍? ജീവിതത്തിലെ സൂചി മുന കൊണ്ടേറ്റ ചെറിയൊരു മുറിവിനെപ്പോലും തൂമ്പ കൊണ്ടുള്ള മുറിവാക്കി കഥയെഴുതി, അങ്ങനെ സഹാതാപം പിടിച്ചു പറ്റി ആരാധകരെ സൃഷ്ടിക്കുന്നവരല്ലേ നിങ്ങള്‍ ? "
"എല്ലാരും അങ്ങനെ ആയിരിക്കണം എന്നില്ലല്ലോ ?" ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

"അല്ലായിരിക്കാം. പക്ഷെ നീ അങ്ങനെയാണ്. നിന്നെക്കുറിച്ചു ഞാന്‍ മറ്റൊരു കാര്യം കൂടി പറയാം. നീ ഒരിക്കലും ഒന്നിലും തൃപ്തനാവുകയില്ല. എന്നും പുതിയതിനായുള്ള അന്വേഷണമായിരിക്കും നിന്റേതു. പ്രത്യേകിച്ചും പെണ്‍ വിഷയങ്ങളില്‍"
ഇത്ര കഠിനമായി അവള്‍ പ്രതികരിക്കുമെന്ന് ഞാന്‍ തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കില്‍ എനിക്കൊന്നും മറുപടി പറയാന്‍ ഉണ്ടായിരുന്നില്ല.
"പക്ഷെ, ദയവായി ഇന്നൊരു രാത്രി നീ എഴുത്തുകാരെ ഇഷ്ടപ്പെട്ടേ മതിയാകൂ. എനിക്ക് വേണ്ടി"
"തീര്‍ച്ചയായും. അതാണല്ലോ ഈ രാത്രിയിലെ എന്റെ ജോലി. നിന്നെയും നിന്റെ ദേഹത്തെ വിയര്‍പ്പിനെയും സ്നേഹിക്കുക."
ഞാനൊന്നും മിണ്ടിയില്ല.
അല്‍പസമയം ഞങ്ങള്‍ക്കിടയില്‍ കനത്ത നിശ്ശബ്ദത പറന്നു.

അവളുടെ സിഗററ്റില്‍ നിന്നും പുകച്ചുരുളുകള്‍ നൂല് പൊട്ടിയ പട്ടം മാതിരി വായുവിലൂടൊഴുകി ശൂന്യതയില്‍ ഞെരിഞ്ഞമര്‍ന്നില്ലാതായിക്കൊണ്ടിരുന്നു..
"നീ എവിടം വരെ പഠിച്ചിട്ടുണ്ട് ?" ഒടുവില്‍ ഞാന്‍ തന്നെ ആ നിശ്ശബ്ദതയെ ഭഞ്ജിച്ചു.
"സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. പഠനകാലം കൂടുതലും ചിലവഴിച്ചത് പാരീസില്‍ ആയിരുന്നു." ആ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്നെ സ്തംഭിപ്പിച്ചിരുന്നു.

സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു പെണ്ണ് ഈ ചുവന്ന തെരുവില്‍..?
"ഇത്രയൊക്കെ പഠിച്ചിട്ടും നീ എങ്ങനെ ഇവിടെ വന്നു പെട്ടു ? ജീവിതം ആസ്വദിക്കാനോ?"
"ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല, ചിലതിനാവട്ടെ ഉത്തരങ്ങളും" സിഗററ്റിലെ ചാരം ആഷ്ട്രെയിലേക്ക് തട്ടിയിട്ടു കൊണ്ട് അവള്‍ പറഞ്ഞു.

ഞങ്ങള്‍ പിന്നെയും ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഓരോ നിമിഷം കഴിയുന്തോറും അവളുടെ മനസ്സ് തണുക്കുന്നതും വാക്കുകള്‍ക്കു ശാന്തത കൈവരുന്നതും എനിക്ക് മനസിലാക്കാനായി. മദ്യം കഴിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അവളെയും കൂട്ടി ബാല്‍ക്കണിയില്‍ ചെന്ന് നിന്നു . ഞങ്ങളുടെ മുറി രണ്ടാമത്തെ നിലയിലായിരുന്നു.
പുറത്തു മഞ്ഞു പെയ്തുകൊണ്ടിരുന്നു...
വല്ലാത്ത തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോള്‍ അവളെ ഞാന്‍ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു, ആ നീണ്ട മുടിയിഴകളില്‍ മുഖമമര്‍ത്തി.
"നീ എന്താ എന്നെ പ്രണയിക്കുന്ന പോലെ ? " അവള്‍ ചോദിച്ചു.
"അതേ. ഞാന്‍ നിന്നെ പ്രണയിക്കുകയാണ്."
"ഇന്നൊരു രാത്രിയിലേക്ക്‌ മാത്രം ??"
"അതെ. ഈ ഒരു രാത്രി നിന്നെ ഞാന്‍ പ്രണയിക്കുന്നു."
"പ്രണയം വിലയ്ക്കെടുക്കാന്‍ നടക്കുന്ന പമ്പര വിഡ്ഢി." അവള്‍ കളിയാക്കി.

ഞാനൊന്നും മിണ്ടിയില്ല.
അല്ലെങ്കില്‍ തന്നെ എന്ത് മിണ്ടാന്‍ ?
അവള്‍ പറഞ്ഞത് ശരിയല്ലേ ?
എന്നാണു പ്രണയത്തിനു വേണ്ടിയുള്ള ഈ ദാഹം തുടങ്ങിയത് എന്നറിയില്ല. പ്രണയത്തിനു വേണ്ടി അലയുകയായിരുന്നു. പിന്നീടാണ് ഈ വഴി സ്വീകരിച്ചത്.

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.
തെരുവിലെ തിരക്കുകള്‍ക്ക് അപ്പോഴും ഒരു കുറവുമുണ്ടായിരുന്നില്ല.
ചുവന്ന ജാലകങ്ങള്‍ ഇടയ്ക്കിടെ അടഞ്ഞും തെളിഞ്ഞും കിടന്നു.
തെരുവിന്റെ ഒരു കോണില്‍ യാത്രക്കാരെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന സൈക്കിള്‍ റിക്ഷകള്‍. അതെ, ഉറക്കമില്ലാത്ത ആംസ്റ്റര്ഡാം നഗരം...

തണുപ്പ് അസഹ്യമായപ്പോള്‍ വീണ്ടും മുറിക്കകത്ത് കയറി.
പിന്നെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു.
എന്തൊക്കെയാണെന്ന് ഒരു ഓര്‍മ്മയും ഇല്ല. എപ്പോഴോ അവളോടൊപ്പം, കിടക്കയിലേക്ക് മറിഞ്ഞത് കൃത്യമായി ഓര്‍ക്കാനാവുന്നുണ്ട്.

അവള്‍ മെല്ലെയാണ് തുടങ്ങിയത്...
പിന്നെയവള്‍ ശാന്തമായൊഴുകുന്ന പുഴപോലെ എന്നിലൂടൊഴുകി.എപ്പോഴൊക്കെയോ പുഴയില്‍ ഓളങ്ങളും ചുഴികളും ഉണ്ടായി. അപ്പോഴെല്ലാം, അനിര്‍വചനീയമായ ഒരനുഭൂതി എന്റെ സിരകളെ ഉണര്‍ത്തിയിരുന്നു.ഒടുവില്‍ തളര്‍ന്നുറങ്ങി.

************************


രാത്രിയുടെ ഏതോ യാമത്തില്‍ എന്തോ ബഹളം കേട്ടാണ് ഞാനുണര്‍ന്നത്‌.
ലൈറ്റിട്ട് നോക്കി. ടാനിയയെ മുറിയിലെങ്ങും കണ്ടില്ല.
ഇവളിതെവിടെ പോയി? പുറത്തെ ബഹളം നേര്‍ത്ത് വന്നു.
എഴുന്നേറ്റു ചെന്ന് അല്പം വെള്ളമെടുത്തു കുടിച്ചു. കമ്പിളി ദേഹത്ത് നിന്നും മാറിയപ്പോള്‍ വല്ലാത്ത തണുപ്പ് തോന്നി. പിന്നെയും ഓരോന്നോലാചിച്ചു കിടന്നു.

പെട്ടെന്ന് വാതില്‍ തള്ളിത്തുറന്നു അപരിചിതയായ ഒരു യുവതി അകത്തു കയറിവരികയും വാതില്‍ അടച്ചു കുറ്റിയിടുകയും ചെയ്തു. ചാടി എണീക്കുവാന്‍ തുടങ്ങിയ എന്നെ, ചുണ്ടുകളില്‍ വിരല്‍ വച്ച് മിണ്ടരുത് എന്നാംഗ്യം കാണിച്ചശേഷം, ലൈറ്റണച്ചു അവള്‍ എന്നോടൊപ്പം വന്നു കിടന്നു.

"ഒരു ചെറിയ പ്രശ്നമുണ്ട്" അവളുടെ ശബ്ദത്തിലെ പതര്‍ച്ച എന്നിലേക്കും ബാധിച്ചു.
"എന്ത് പറ്റി? ടാനിയ എവിടെ" എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയത് പോലെ.
"അതൊക്കെ പറയാം. ഞാന്‍ ഇവാ. ആരെങ്കിലും ചോദിച്ചാല്‍ നീ എന്റെ കസ്റ്റമര്‍ ‍ ആണെന്നെ പറയാവൂ.."
"ആര് ചോദിക്കാന്‍..?"
"ആരെങ്കിലും"
പറഞ്ഞു തീരും മുന്‍പേ പുറത്തു നിന്നാരോ വാതിലില്‍ ശക്തിയായി മുട്ടി. ഭയത്തിന്റെ നെരിപ്പോട് എന്നില്‍ പുകഞ്ഞു തുടങ്ങി.

ഉറക്കച്ചടവ് മുഖത്ത് വരുത്തിത്തീര്‍ത്ത് ഇവാ മെല്ലെ വാതില്‍ തുറന്നു. പൊടുന്നനെ ഇവാ പിന്നോട്ട് മാറുന്നതും അവളുടെ മുഖം വിളറി വെളുക്കുന്നതും ഞാന്‍ കണ്ടു. അതികായന്മാരായ രണ്ടു കറുത്ത മനുഷ്യര്‍ മുറിയില്‍ പ്രവേശിച്ചു ചുറ്റും കണ്ണോടിച്ചു നോക്കി. നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള അവരിലൊരാളുടെ തല മുണ്ഡനം ചെയ്തിരുന്നു. രണ്ടാമന്റെ ഇടത്തെ ചെവിയില്‍ ഒരു കമ്മല്‍ ഞാത്തിയിട്ടിരുന്നു. അവരുടെ തുറിച്ചുള്ള നോട്ടം എന്നില്‍ പതിച്ചപ്പോള്‍ ഇവാ പതറിയ ശബ്ദത്തില്‍ പറഞ്ഞു.
"എന്റെ കസ്റ്റമര്‍ ആണ്."
എന്റെ നാഡിമിടിപ്പ് ദ്രുതഗതിയിലാവുകയും വല്ലാത്തൊരു കെണിയിലാണ് അകപ്പെട്ടത് എന്നൊരു തോന്നല്‍ എന്നെ പിടികൂടുകയും ചെയ്തു. ഇവിടേയ്ക്ക് വരാന്‍ തോന്നിയ ആ നിമിഷത്തെ ഞാന്‍ മനസ്സില്‍ പഴിച്ചു.

ഇരയെ കിട്ടാത്ത നിരാശയോടെ നിലത്തമര്‍ത്തിച്ചവിട്ടി അവര്‍ തിരിച്ചു പോയപ്പോള്‍ ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. വാതില്‍ അടച്ചു വന്നു ഇവാ എന്റരികില്‍ കിടന്നു. എന്താണ് നടന്നതെന്നോ ഇനിയെന്താണ് നടക്കാന്‍ പോകുന്നതെന്നോ ഒന്നും എനിക്ക് മനസ്സിലായില്ല.
"അവരാരാ? ടാനിയ എവിടെ?"
"ആ ചാണതലയന്‍ ഒരു കുറ്റവാളിയും ഇതിന്റെ നടത്തിപ്പ് കാരിലൊരാളുമാണ്. പരമ ദുഷ്ടന്‍. അവനെ മൃഗമെന്നാണ് വിളിക്കേണ്ടത്." അവളുടെ സ്വരത്തില്‍ അമര്‍ഷവും വിദ്വേ ഷവുമെല്ലാം നുരഞ്ഞു പൊന്തി.

"എന്നിട്ട് അവള്‍ എവിടെ? "
"പാവം ടാനിയ.." ഒന്ന് നിര്‍ത്തി ഇവ തുടര്‍ന്നു.
"ആ സ്ത്രീയുടെ ആര്‍ത്തിയാണ് എല്ലാറ്റിനും കാരണം. ഇന്നലെ വൈകിട്ട് ആ ചാണതലയന് വേണ്ടി കാത്തിരിക്കണമെന്ന് ടാനിയയോടു അയാള്‍ ചട്ടം കെട്ടിയിരുന്നതാണ്. പക്ഷെ, വരാമെന്ന് പറഞ്ഞ സമയമേറെക്കഴിഞ്ഞിട്ടും അയാളെ കാണാതായപ്പോഴാണ് നിങ്ങളുടെ വരവ്. ആ സ്ത്രീ നിര്‍ബന്ധിച്ചു നിന്റെ കൂടെ കിടക്കാന്‍ അവളെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. പക്ഷെ, അപ്രതീക്ഷിതമായി അയാള്‍ പാതിരാത്രിക്ക്‌ കയറി വന്നു. ഇന്ന് അവള്‍ ശരിക്കും അനുഭവിക്കേണ്ടി വരും..പാവം"

അവളുടെ
അവളുടെ ഈ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനായല്ലോ എന്നോര്‍ത്ത് എനിക്ക് സങ്കടവും അതിലേറെ ഭയവും തോന്നി .



"അവരെന്തിനാ വന്നത് " ഞാന്‍ തിരക്കി .
"അവളുടെ കൂടെ കിടന്നവനെ കടിച്ചു കീറാന്‍ . നീ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് . അല്ല , അവള്‍ നിന്നെ രക്ഷിക്കുകയായിരുന്നു .
എനിക്ക് തോന്നുന്നു അവള്‍ക്കു നിന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടുവെന്നു " എന്റെ നെഞ്ചത്തെ രോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് ഇവാ പറഞ്ഞു .
"ടാനിയ പറഞ്ഞിട്ടാണോ നീയിങ്ങോട്ടു വന്നത് ? "
"അതെ .."
മനസ്സാകെ കലുഷിതമായിരിക്കുന്നു . ഒരിടത്ത് ആ ചാണത്തലയന് ഇനിയും വരുമോയെന്ന ഭയം . മറുവശത്ത് ടാനിയയെക്കുറിച്ചുള്ള ചിന്തകള്‍ . അവളെ അവന്‍ ഉപദ്രവിച്ചിട്ടുണ്ടാകുമോ ? അവള്‍ക്കു എന്നോട് ദേക്ഷ്യം വല്ലതും തോന്നിക്കാണുമോ ?

നെഞ്ചത്ത് നിന്നും ഇവായുടെ കയ്യെടുത്ത് മാറ്റി , തിരിഞ്ഞു കിടന്നു ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു . എപ്പോഴോ ഉറങ്ങി .

***********************

രാവിലെ എഴുന്നേറ്റപ്പോള്‍ ഇവാ ഒരു ബെഡ് കോഫിയുമായി അരികില്‍ വന്നു .
" ടാനിയ എവിടെ ? "
"അകത്തുണ്ട് "
"അവളോടൊന്നിങ്ങോട്ടു വരാന്‍ പറയൂ "
ഇവാ ഒന്നും മിണ്ടിയില്ല . വെറുതെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു . ഞാന്‍ കാപ്പി കുടിക്കാന്‍ തയ്യാറായില്ല .
തണുത്തു കഴിഞ്ഞപ്പോള്‍ അവള്‍ തന്നെ അതെടുത്ത് തിരികെ കൊണ്ടുപോയി .

ടാനിയക്ക്‌ എന്ത് പറ്റി ?
എന്താണ് ഇവാ ഒന്നും മിണ്ടാത്തത് ?
ഭയനാകമായ ഒരു മൂകത മരണത്തിന്റെ ഗന്ധവുമായി എന്നെ പുണരുന്നതുപോലെ .
ദൈവമേ , ഇനി അവള്‍ക്കെന്തെങ്കിലും സംഭവിച്ചു കാണുമോ ?
എന്തിനും മടിക്കാത്ത പിശാചുക്കള്‍.

അല്പസമയം കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിന് ആശ്വാസം പകര്‍ന്നു കൊണ്ട് ടാനിയ കടന്നു വന്നു. പക്ഷെ, പെട്ടന്ന് തന്നെ അവളൊരു സങ്കടമായി മാറി.
അവളുടെ മുഖം പ്രകാശം നഷ്ട്ടപ്പെട്ട്, വാടിക്കരിഞ്ഞ ഒരു പൂവ് പോലെ കാണപ്പെട്ടു. കവിളുകള്‍ വീങ്ങിയിരുന്നു. നീണ്ട മനോഹരമായ മുടി പകുതിക്ക് വെച്ച് വികൃതമായി മുറിച്ചിട്ടിരിക്കുന്നു.

എന്നെക്കണ്ട് പുഞ്ചിരിക്കാന്‍ അവള്‍ വിഫലമായ ഒരു ശ്രമം നടത്തി. അവളെ ആശ്ലേഷിച്ച്, അവളുടെ മുറിഞ്ഞ മുടിയിഴകളില് തഴുകിക്കൊണ്ട് ഞാനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"പ്രിയപ്പെട്ടവളെ എന്നോട് ക്ഷമിക്കൂ..."
അവളുടെ നെഞ്ചത്ത് ചതഞ്ഞു കിടന്ന മുറിവുകളില്‍ തൊട്ടപ്പോള്‍ അവള്‍ വേദനകൊണ്ട് പുളഞ്ഞു. എങ്കിലും ഒരിറ്റു കണ്ണുനീര്‍ പോലും ആ കണ്ണുകളില്‍ നിന്നും വന്നില്ല.
"നിനക്കൊന്നു കരയുകയെങ്കിലും ചെയ്തു കൂടെ ടാനിയാ ?"
"പാടില്ല, കരഞ്ഞാല്‍ ഞാന്‍ തോല്‍ക്കും. തോല്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല"
എന്താണ് പറയേണ്ടത് എന്നറിയാതെ ഞാന്‍ കുഴഞ്ഞു.
തലേ രാത്രിയില്‍ അവള്‍ പറഞ്ഞ പോലെ, അര്‍ത്ഥമില്ലാത്ത, ഉത്തരമില്ലാത്ത, ഒരു ചോദ്യമാണ് അവളുടെ ജീവിതം എന്ന് എനിക്ക് തോന്നി.

ഇന്നെന്റെ കൂടെ ഷോപ്പിങ്ങിനു വരാമെന്നും, ഒരുമിച്ചു 'സാന്‍സ് ഷാന്‍സേ'യില്‍ കാറ്റാടിയന്ത്രങ്ങള് കാണാന്‍ പോകാമെന്നും ഇന്ത്യക്കാരിയായ അവളുടെ ഏതാനും പെണ്സുഹൃത്തുക്കളെ പരിചയപ്പെടുത്തി തരാമെന്നും അവള്‍ ഏറ്റിരുന്നതാണ്. പക്ഷേ...അപ്പോഴാണ്‌ ജാക്കറ്റിനുള്ളില് ഇരിക്കുന്ന ക്യാമറയുടെ കാര്യം ഓര്‍മ്മ വന്നത്.

"ഞാന്‍ നിന്റെയൊരു ഫോട്ടോ എടുത്തോട്ടേ ടാനിയ ?"
"ഈ കോലത്തിലോ? എന്നെ ഓര്‍മ്മിക്കാന്‍ നിനക്കൊരു ഫോട്ടോയുടെ ആവശ്യമുണ്ടോ പാരീസിലെ വിരുന്നുകാരാ? എനിക്കറിയാം കഴിഞ്ഞ രാത്രി നിനക്കൊരിക്കലും മറക്കാന്‍ ആകില്ലെന്ന്.."
ഞാനൊന്നും മിണ്ടിയില്ല.

"പാരീസിലേക്ക്‌ നീ എന്ന് തിരികെ പോകും ? "
"ഇന്ന് വൈകിട്ട്" നീ പോരുന്നോ എന്ന് വെറുതെയെങ്കിലും ചോദിക്കണമെന്ന് തോന്നി. പക്ഷെ ചോദിച്ചില്ല.
"ഇനിയെന്നാണ് നമ്മള്‍ കാണുക? " പോകാനിറങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.
"അറിയില്ല" ഞാന്‍ പറഞ്ഞു.
"ഞാനിവിടെ, ഇതുപോലൊക്കെ തന്നെ ഉണ്ടാകും...എന്നും"

അവളുടെ കവിളില്‍ എന്റെ കവിളുരുമ്മി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉള്ളിലൊരു വല്ലാത്ത നീറ്റല്‍ കുടിയേറിപ്പാര്ത്തിരുന്നു.
ഞാന്‍ എന്റെ ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു.
തിരക്കൊഴിഞ്ഞ ചുവന്ന തെരുവ് അപ്പോള്‍ ശാന്തമായിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരവും നാടകീയവുമായ ഒരു രാത്രിക്ക് സാക്ഷ്യം വഹിച്ച തെരുവിനോട് വിട പറയുമ്പോള്‍ ഉള്ളില്‍ ടാനിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

"ഞാന്‍ ഇനിയും വരും ടാനിയാ, വരാതിരിക്കാന്‍ എനിക്കാവില്ല "
ആ നിമിഷത്തില്‍, ഏതോ ഒരോര്‍മ്മയില്‍ എന്റെ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങിയ രണ്ടു തുള്ളി കണ്ണ് നീരിനു, ടാനിയയോടുള്ള ഒരു ദിവസത്തെ വിലക്കെടുത്ത പ്രണയത്തിന്റെ കഥ പറയുവാനുണ്ടായിരുന്നു....

Sunday, August 15, 2010

വാടകയ്ക്കെടുത്ത പെണ്‍കുട്ടി

ബംഗ്ലൂര്‍ നഗരത്തിന്റെ വിത്യസ്തങ്ങളായ പല മുഖങ്ങളും ഞാന്‍ കാണാന്‍ തുടങ്ങിയത് ബാഹുലേയനുമായുള്ള സൗഹൃദത്തിനു ശേഷമാണ്. മഞ്ഞു പെയ്യുന്ന ഒരു രാത്രിയില്‍, ഇനിയും ഉറങ്ങിയിട്ടില്ലാത്ത നഗര ഹൃദയത്തിലെ ഒരു ഡാന്സ് ബാറില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്‌. പിന്നെ അതൊരു ഉറ്റ സൗഹൃദമായി.

അന്തിയുറങ്ങുവാന്‍ പ്രത്യേകിച്ചൊരു വീടോ, കാത്തിരിക്കുവാന്‍ വീട്ടുകാരോ ഇല്ലാതിരുന്നതിനാലാവണം പലപ്പോഴും അവനെന്റെ മുറിയില്‍ വന്നു താമസിക്കുമായിരുന്നു. ബാഹുലേയന്‍ ജനിച്ചു വീണതും വളര്‍ന്നതും നഗരത്തിന്റെ മടിയില്‍ കിടന്നാണ്. അപ്പനും അമ്മയും ആരെന്നറിയില്ല. ഇവിടത്തെ ചീഞ്ഞതും നാറിയതുമായ ദിനരാത്രങ്ങളിലെ വിഴുപ്പുകള്‍ക്കിടയില്‍ എല്ലാം കണ്ടും കേട്ടുമാണവന് വളര്‍ന്നു വലുതായത്.

ബാഹുലേയന്‍ നഗരത്തെക്കുറിച്ച് പറഞ്ഞ പല കാര്യങ്ങളും എന്നെ ഭ്രമിപ്പിച്ചു കൊണ്ടിരുന്നു.

എന്നെയും അവന്റെ കൂടെ കൂട്ടണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും അവന്‍ ചെവിക്കൊണ്ടില്ല.

"വരട്ടെ കഥാകാരാ, സമയമാകുമ്പോള്‍ നമുക്ക് വേണ്ടത് ചെയ്യാം"

അവന്റെ കഥാകാരാ എന്നാ വിളി എനിക്ക് വളരെ ഇഷ്ടമാണ്. തുണ്ട് കടലാസ്സില്‍ ഞാന്‍ കുത്തിക്കുറിക്കുന്ന വട്ടുതരങ്ങള്‍ കണ്ടാണ്‌ അവനങ്ങനെ വിളിച്ചു തുടങ്ങിയത്. പക്ഷെ അവനറിയില്ലല്ലോ, ബസ്‌ ടിക്കറ്റിന്റെ മറു പുറത്തും തുണ്ട് കടലാസ്സിലും ഒന്നുമല്ല കഥകള്‍ പിറവിയെടുക്കുന്നത് എന്ന്.

ഞാന്‍ പിന്നെയും ഓരോന്ന് പറഞ്ഞു ബാഹുലേയനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ അവനടുക്കുന്ന ലക്ഷണം കാണുന്നില്ല.

"നീ നല്ല പിള്ളയാണ്. തല്‍ക്കാലം വഴി തെറ്റണ്ട. "

"വഴി തെറ്റുവാന്‍ വേണ്ടിയല്ല ബാഹൂ..ഒരു കഥാകാരന് എഴുതണമെങ്കില്‍ അനുഭവങ്ങള്‍ കൂടിയേ തീരു. അതാണ്‌ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നത്..."

ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതികാണുവാന്‍ എന്നെക്കാളും അധികം അവന്‍ ആഗ്രഹിക്കുന്ന പോലെ തോന്നി. അവസാനം അവന്‍ വഴങ്ങി. എന്നാല്‍ അന്ന് പോയശേഷം ഒരുമാസത്തോളം കഴിഞ്ഞാണ് അവന്‍ വീണ്ടും വന്നത്.

"നീ നാളെ രാവിലെ ഒരുങ്ങി നില്‍ക്കുക. നമുക്കൊരിടം വരെ പോകാം".
അത് പറഞ്ഞു അവന്‍ സ്ഥലം വിട്ടു. എനിക്ക് കാര്യം പിടി കിട്ടിയിരുന്നു.

പിറ്റേന്ന് ഞായറാഴ്ച, ഞാന്‍ ബാഹുലേയനും കൂടി R.T നഗറിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും പിന്നൊരു മൂന്നു കിലോമീറ്റര്‍ ദൂരം റിക്ഷയില്‍. പിന്നെ ഒരു കിലോമീറ്ററോളം ആള്‍ക്കാര്‍ തിങ്ങി പാര്‍ക്കുന്ന വൃത്തികെട്ട ഒരു തെരുവിലെ ബഹളങ്ങള്‍ക്കിടയിലൂടെ നടത്തം. അവസാനം ഒരു പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലേക്ക് അവനെന്നെ കൂട്ടിക്കൊണ്ടു പോയി.

വരാന്തയില്‍ എന്നെ നിര്‍ത്തി അവനകത്തു പോയി.
ഞാന്‍ ചുറ്റും നോക്കി. ആ കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കായ്ക്കാത്ത ഒരു തെങ്ങ് മാത്രമാണവിടത്തെ ഏക പച്ചപ്പ്‌. കാറ്റിലാടുന്ന തെങ്ങോലയുടെ ശബ്ദത്തേക്കാള്‍ അധികമാണോ എന്റെ നാഡിമിടിപ്പ് എന്ന് ഞാന്‍ സംശയിച്ചു. അരുതാത്തതെന്തോ ആദ്യമായി ചെയ്യുവാന്‍ പോകുമ്പോഴുണ്ടാകുന്ന, എന്നാല്‍ സുഖകരവുമായ ഒരു ആകുലത എന്നെയാകെ പൊതിഞ്ഞു.

അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ അകത്തേക്ക് ആനയിക്കപ്പെട്ടു.
പല്ലുകളില്‍ മുറുക്കാന്‍ കറ കൂട് കെട്ടിയ ഒരു കിഴവന്‍ എന്നെയും ബാഹുലേയനെയും മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അതില്‍ രണ്ടു പേര്‍ നന്നേ ചെറുപ്പമാണ്. ഏറിയാല്‍ പതൊന്പതോ ഇരുപതോ. ആ രണ്ടു പേരിലൊരാള്‍ ജീന്‍സും ടോപ്പും മറ്റെയാള്‍ ചുരിദാറും ആണ് വേഷം.

"മൂന്നും മലയാളികളാണ്. ഇവരില്‍ ആരെ വേണമെന്ന് പറയൂ.."
കിഴവന്‍ പരുപരുത്ത ശബ്ദത്തില്‍ ഒരു ചുമയോട് കൂടി പറഞ്ഞു നിര്‍ത്തി.

ബാഹുലേയന്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി.
ഞാന്‍ ആ പെണ്‍കുട്ടികളുടെ മുഖത്തേക്ക് മാറി, മാറി നോക്കി.
കാണാന്‍ നല്ല രസമുള്ള പെണ്‍കുട്ടികള്‍.
ഹൃദയമിടിപ്പിന്റെ താളം പിന്നെയും മുറുകിക്കൊണ്ടിരുന്നു...

അതിലെ ചുരിദാര്‍കാരി പെണ്‍കുട്ടിയുടെ മുഖം എന്നെ കൂടുതല്‍ ആകര്‍ഷിച്ചു.
അവളുടെ മുഖത്ത് എന്തൊക്കെയോ നൊമ്പരങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന പോലെ.
നിസ്സഹായതയുടെ കൂട്ടില്‍ തളയ്ക്കപ്പെട്ട ഒരു പാഴ് ജന്മം കണക്കെ.
അവളുടെ വട്ടക്കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ എവിടെയോ ഞങ്ങള്‍ തമ്മില്‍ ഒരു അടുപ്പം ഉള്ളത് പോലെ ഒരു തോന്നല്‍.

"എന്താ, നിന്റെ പേര്? " ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു.
"സാന്ദ്ര" എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി ഒരു ഒഴുക്കന്‍ രീതിയില്‍, ഞാന്‍ ഇതെത്ര കേട്ടിരിക്കുന്നു എന്ന മട്ടില്‍ അവള്‍ മൊഴിഞ്ഞു.

ഞാന്‍ ബാഹുലേയന്റെ മുഖത്തേക്ക് നോക്കി.
കിഴവന്‍ അവളോട്‌ പോയി റെഡിയാകാന് പറഞ്ഞു. ഞാന്‍ ആ മുറിയില്‍ നിന്നും പുറത്തിങ്ങി കാത്തിരിന്നു. അല്പം കഴിഞ്ഞപ്പോള്‍, അപ്പുറത്തെവിടെയോ നിന്നു ഒരു സ്ത്രീ ശബ്ദം കേട്ടു.

"മിസ്റ്റര്‍ ബാഹുലേയന്‍, തനിക്കറിയാല്ലോ , ഈ ഫീല്‍ഡില്‍ മലയാളികളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന്. ഇതിപ്പോ ഭാഗ്യത്തിന് ഒത്തു വന്നതാ. അതുകൊണ്ട് നാലായിരം രൂപയിലൊട്ടും കുറയില്ല. "

സാന്ദ്ര ഒരുങ്ങി വന്നു. ഒരുങ്ങി
എന്ന് വരുത്തി തീര്‍ത്തു എന്ന് പറയുന്നതാവും ശരി. മുടിയിഴകള്‍ അലസമായി പാറി കിടക്കുന്നു. ഉറങ്ങി എഴുന്നേറ്റ ശേഷം കുളിക്കാതെ വന്ന പോലെ. എന്നിട്ടും നല്ല ചന്തമുണ്ടവള്‍ക്ക്.

"വൈകുന്നേരം ആറ് മണിക്ക് മുന്നേ ഇങ്ങോട്ട് എത്തിക്കണേ സാറേ.. അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ എത്തിച്ചാല്‍ മതി." കിഴവന്‍ ഓര്‍മിപ്പിച്ചു.
കഷ്ടം, ഇവിടെ പകല് ജോലി ചെയ്താലും രാത്രിയിലവള്‍ക്ക് വിശ്രമമില്ല.

വിശിഷ്ടാതിഥിയെയും കൂട്ടി ഞങ്ങള്‍ തിരികെ എന്റെ മുറിയിലേക്ക്. ഇടയ്ക്കു വച്ച് ബാഹുലേയന്‍ പിന്‍വാങ്ങി.

"മാഷ്‌ പോയി, കഥയെഴുതുകയോ കേള്‍ക്കുകയോ എന്താന്ന് വച്ചാല്‍ ചെയ്തോളൂ..ഞാന്‍ വരുന്നില്ല. "

അങ്ങനെ സാന്ദ്രയും ഞാനും വീട്ടിലെത്തി.

നല്ല തണുപ്പുള്ള ഒരു പ്രഭാതമായിരുന്നു അന്ന്. പത്തു മണിയായിട്ടും തണുപ്പ്, കുറഞ്ഞെങ്കിലും മാറിയിട്ടില്ല. ഗീസറില്‍ ചൂട് വെള്ളമുണ്ടെന്നും, പോയി കുളിച്ചു വരാനും അവളോട്‌ ഞാന്‍ ആവശ്യപ്പെട്ടു. തണുത്തവെള്ളം മതി എന്നവള്‍ പറഞ്ഞു.

കുളി കഴിഞ്ഞ് അവളെത്തിയപ്പോള്‍ ആ മുഖകാന്തി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിരിക്കുന്നു. പക്ഷെ, ഒട്ടും മാറ്റമില്ലാതെ ആ ദുഖഭാവം അവിടെ തന്നെ തെളിഞ്ഞു കാണാം. തണുപ്പ് മാറ്റാന്‍ നല്ലൊരു ഏലക്ക ചായ ഞാന്‍ അവള്‍ക്കു ഇട്ടു കൊടുത്തു. എന്റെ ഏലക്ക ചായ പണ്ടേ പ്രസിദ്ധമാണ്.

"നിന്റെ വീടെവിടാ..?"
ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ തിരക്കി.
"തലശ്ശേരി" താല്പര്യമില്ലാത്ത മട്ടില്‍ അവള്‍ പറഞ്ഞു.
"ഞാനൊരിക്കല്‍ അവിടെ വന്നിട്ടുണ്ട്. തലശ്ശേരിയില്‍ നിന്നും വിരാജ്പേട്ട വഴി കൂര്‍ഗിലേക്ക് ഒരിക്കല്‍ പോയിരുന്നു."

അവള്‍ക്കു കാണാന്‍ ടി.വി. വച്ചുകൊടുത്തു കൊണ്ട് ഞാന്‍ വീണ്ടും പറഞ്ഞു.
"നീയിവിടെ ഇരിക്കൂ..ഞാന്‍ പോയി കഴിക്കാന്‍ എന്തെങ്കിലം മേടിച്ചു കൊണ്ട് വരാം."

പ്രാതലുമായി ഞാന്‍ തിരികെ വന്നപ്പോള്‍ അവള്‍ ടിവിയിലെ ഏതോ ഒരു മലയാളം സിനിമയില്‍ മുഴുകിയിരിക്കുകയായിരുന്നു. ശല്യപ്പെടുത്താന് പോയില്ല. ഒരു പാത്രമെടുത്ത്‌ കഴുകി അതില്‍, ജോസ് ചേട്ടന്റെ മല്ലു മെസ്സില്‍ നിന്നും വാങ്ങിയ ദോശയും ചട്നിയും എടുത്തു അവളുടെ കയ്യില്‍ കൊടുത്തു. മറ്റൊരു പാത്രത്തില്‍ എനിക്കും വിളമ്പി.

സാന്ദ്ര കഴിക്കുനതും നോക്കി ഞാന്‍ ഇരുന്നു.

അവളുടെ പാത്രത്തിലെ കറി തീര്‍ന്നു എന്ന് കണ്ടപ്പോള്‍ കുറച്ചു കൂടി ചട്നി ഞാന്‍ ഒഴിച്ച് കൊടുത്തു. അവളെന്റെ കണ്ണുകളിലേക്കു നോക്കി, എന്തിനിങ്ങനെയൊക്കെ ചെയ്യുന്നു എന്നാ മട്ടില്‍. ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ അവളെന്റെ പാത്രവും കൂടി കഴുകി വച്ചു.

"സാന്ദ്ര, നമുക്ക് ഉച്ചക്കത്തേന് വല്ലതും ഉണ്ടാക്കണ്ടേ? നിനക്ക് ചോറും കറിയുമൊക്കെ വെക്കാനറിയാമോ? "
ഇല്ലെന്നു അവള്‍ തലയാട്ടി.


"അതെന്താ? നിന്റെ അമ്മയിതോന്നും നിന്നെക്കൊണ്ടു ചെയ്യിപ്പിച്ചിട്ടില്ലേ? "
അവളുടെ മുഖം കാര്‍മേഘം കണക്കെ ഇരുണ്ടു.
മ്ലാനമായ മുഖത്തോടെ അവള്‍ തന്റെ നില്‍പ്പ് തുടര്‍ന്നു.


"എന്തെ ഒന്നും പറയാത്തെ? " ഞാന്‍ ചോദ്യമാവര്‍ത്തിച്ചു.
"നിങ്ങള്ക്ക് എന്നെ കൂട്ടിക്കൊണ്ടു വന്ന കാര്യം സാധിച്ചെടുത്താല്‍ പോരെ ? എന്തിനാണ് അതുമിതും ചോദിക്കുന്നത്? " അവള്‍ ദേക്ഷ്യപ്പെട്ടു.

ഞാന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
ആ മുഖം അതൊരാവരണം മാത്രമാണെന്നെനിക്ക് തോന്നി. അതിനു പിന്നില്‍ പൊട്ടിത്തെറിക്കാന്‍ വെമ്പി നില്‍ക്കുന്ന സങ്കടങ്ങളുടെ ഒരു അഗ്നിപര്‍വ്വതം പുകയുന്ന പോലെ.

"എങ്കില്‍ ശരി. നീ പോയി ടിവി കണ്ടോളൂ.. ഞാന്‍ തന്നെ ഉണ്ടാക്കിക്കൊള്ളാം.."

അല്‍പനേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്ന ശേഷം അവള്‍ വീണ്ടും ടിവിയുടെ മുന്നിലേക്ക്‌ മടങ്ങി. ഇടയ്ക്കിടെ വെറുതെ അടുക്കളയില്‍ അവള്‍ വന്നെത്തി നോക്കുന്നത് ഞാന്‍ കണ്ടു.

ചോറും കറികളും ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും സമയം ഉച്ചയായി.

ഊണ് കഴിക്കുന്നതിനിടയില്‍ അവള്‍ ശാന്തമായി ചോദിച്ചു.

"ചായയും ചോറും വെച്ച് തന്നു എന്റെ വിശപ്പടക്കാന്‍ വേണ്ടി മാത്രമാണോ നാലായിരം രൂപ കളഞ്ഞു നീയെന്നെ ഇവിടെ കൊണ്ട് വന്നത് ?"

ഞാന്‍ മെല്ലെ ചിരിച്ചു.
"ആവോ അറിയില്ല. നിന്നെക്കണ്ടിട്ടു ഒന്നും ചെയ്യാന്‍ തോന്നുന്നില്ല."

"അതെന്താ നിനക്കെന്നോട് പ്രേമം തോന്നുന്നുവോ? "
അവള്‍ ഉറക്കെ ചിരിച്ചു.
ഞാനൊന്ന് ചമ്മി. എന്നാലും വേണ്ടില്ല നീയൊന്നു ചിരിച്ചു കണ്ടല്ലോ?

ഊണ് കഴിഞ്ഞു ഞാന്‍ സാന്ദ്രയെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി.

അവള്‍ക്കൊരു നല്ല ചുരിദാര്‍ വാങ്ങി കൊടുക്കണമെന്ന് ഉള്ളില്‍ ഒരു തോന്നല്‍. പോകുന്ന വഴി, തിരക്കേറിയ റോഡു മുറിച്ചു കടന്നപ്പോഴും മറ്റും അവളുടെ കൈ പിടിച്ചു ഞാന്‍ നടന്നു. അവള്‍ക്കതിഷ്ടപ്പെട്ടുവെന്നു അവളുടെ കണ്ണുകള്‍ എനിക്ക് പറഞ്ഞു തന്നു.

ചുരിദാര്‍ തിരഞ്ഞെടുക്കുവാനായി കടയിലൂടെ കയറിയിറങ്ങി നടന്നപ്പോള്‍ അവളെന്നോട് ചേര്ന്നുരുമ്മി നടന്നു. ആ നടത്തം ഞാന്‍ ശരിക്കും ആസ്വദിച്ചു. ഓരോ ചുരിദാര്‍ എടുത്തു നോക്കുമ്പോഴും അതെനിക്കിഷ്ടപ്പെടുന്നുണ്ടോ എന്നറിയാന്‍ അവള്‍ ശ്രമിച്ചിരുന്നു. ചുരിദാര്‍ വാങ്ങിയ ശേഷം ഞങ്ങള്‍ നടന്ന് മാറത്തഹള്ളി സ്റ്റോപ്പിലെത്തി, വിശ്രമ കേന്ദ്രത്തില്‍ ബസ് കാത്തു നിന്നു.

എന്റെ അരികില്‍ ഇടയ്ക്കിടെ എന്റെ കണ്ണുകളിലേക്കും നോക്കി എന്തൊക്കെയോ ആലോചിച്ചവള്‍ നിന്നു.

അവള്‍ക്കു പോകാന്‍ പറ്റുന്ന പല ബസുകളും വന്നു പോയി; അവള്‍ കയറിയില്ല.
"എന്താ പോകുന്നില്ലേ? "
"കുറച്ചു നേരം കൂടി കഴിയട്ടെ "

അവളെന്റെ ആരോ ആയിക്കഴിഞ്ഞിരിക്കുന്നു എന്നെനിക്കു മനസ്സിലായി. പക്ഷെ ആര്?

സമയം തീരെ വൈകുന്നു, എന്ന് കണ്ടപ്പോള്‍, സാന്ദ്ര അടുത്ത ബസില്‍ കയറി. ബസിനുള്ളില്‍ ഇരുന്നു അവളെന്നെ കൈവീശി കാണിച്ചു. ബസ്‌ നീങ്ങി.

ഞാന്‍ തിരികെ മുറിയിലേക്ക്...
മനസ്സിനൊരു വല്ലായ്മ. എവിടെയോ ഒരു തേങ്ങല്‍..
ഓഫീസും തിരക്കുമായി വീണ്ടും ദിവസങ്ങള്‍ കൊഴിഞ്ഞു. എന്നും ഒരു ചോദ്യ ചിഹ്നമായി, ഒരു അസ്വസ്ഥതയായി സാന്ദ്രയുടെ മുഖം വീണ്ടും വീണ്ടും മനസ്സില്‍ തെളിയുന്നു. അവളെ ആദ്യം കണ്ടപ്പോള്‍ തന്നെ ഒരാത്മ ബന്ധം മനസ്സില്‍ തോന്നിയതാണ്.

അവളെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം...
എത്ര കാശ് മുടക്കിയിട്ടായാലും വേണ്ടില്ല.
ബാഹുലേയനെ എങ്ങനെയേലും സമ്മതിപ്പിക്കാം.
ഒരാഴ്ച തല പുകച്ച് പല പ്ലാനും പദ്ധതികളും ഞാന്‍ തയ്യാറാക്കി.

അടുത്ത ശനി വന്നു ചേര്‍ന്നു. ഒഫീസില്ലാത്ത ദിവസം.
ബാഹുലേയന്‍ എന്നെക്കൊണ്ട് പോയ വഴികളിലൂടെ ഞാന്‍ തനിയെ R.T നഗറിലെ ആ പഴയ കെട്ടിടത്തില്‍, രാവിലെ തന്നെ ചെന്നു; നാലായിരം രൂപയുമായി.

കണ്ടപ്പോള്‍ തന്നെ കിഴവന് മനസ്സിലായി.
"ബാഹുലേയന്റെ കൂടെ വന്ന ആളല്ലേ..? "
"അതെ.."
സാന്ദ്രയെ ഒരിക്കല്‍ കൂടി വേണമെന്ന് കിഴവനോട് പറഞ്ഞു.
"ഏത് ആ മലയാളി പെണ്ണോ? അവള്‍ പോയി സാറേ..മിനിങ്ങാന്ന്.."
ഉള്ളു കാളി.

"എങ്ങോട്ട് പോയി? "
"അതിപ്പോ പറയാന്‍ പറ്റില്ല, ഇതൊക്കെ ഓരോരുത്തര് കോണ്ട്രാക്റ്റ് പോലെ ഇവിടെ കൊണ്ട് വരുന്നതല്ലേ.. രണ്ടു ദിവസം, ഏറിയാ രണ്ടാഴ്ച. "
"അവളെ കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ? "


ഇതെന്തു പുകില് എന്നാ മട്ടില്‍ കിഴവന്‍ എന്നെ നോക്കി.
"ഒരു മാര്‍ഗവുമില്ല. അവളിപ്പോ വല്ല അഹമ്മദാബാദിലോ
പൂനയിലോ എത്തിയിട്ടുണ്ടാവും. അതുമല്ലേല്‍ കല്‍ക്കട്ടയില്‍ "

ഞാനാകെ തകര്‍ന്നു.
"നല്ല കിളുന്തു ഹിന്ദിക്കാര് പെമ്പിള്ളേരുണ്ട്. നോക്കുന്നോ സാറേ ?" കിഴവന്റെ ശബ്ദം.

ഞാന്‍ തിരികെ ഇറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു.
എന്റെ വിസിറ്റിംഗ് കാര്‍ഡോ ഫോണ്‍ നമ്പരോ എന്തെങ്കിലും അവള്‍ക്കു കൊടുക്കേണ്ടതായിരുന്നു.
പക്ഷെ ചെയ്തില്ല. പ്രക്ഷുബ്ദമായ മനസ്സുമായി യാന്ത്രികമായ ഹൃദയത്തോടെ ഞാന്‍ എങ്ങോട്ടോ നടന്നു കൊണ്ടേയിരുന്നു...

എന്തിനാണ് ഞാന്‍ ഇത്രയും സങ്കടപ്പെടുന്നത്?
അവള്‍ എന്റെ ആരാ??
ആരുമല്ല..അവള്‍ എന്റെ ആരുമല്ല.
വിലയുള്ള ഏതോ ഒരു പെണ്ണ്.. !!



Saturday, August 14, 2010

ക്ലാര എനിക്കാരാണ്

ഒരിക്കലും ഉത്തരം കിട്ടാതെ, ഞാന്‍ എന്നോട് തന്നെ ഒരുപാട് തവണ ചോദിച്ചിട്ടുള്ള ഒരു ചോദ്യം. ക്ലാര എനിക്കാരാണ്?

മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ ക്ലാര കൂടുകൂട്ടിയിട്ടു ഇപ്പോള്‍ ഒരു പത്തു വര്‍ഷമെങ്കിലും ആയി കാണും..അതായത് പപ്പേട്ടന്റെ തൂവാനതുമ്പികള്‍ കണ്ടിട്ട് അത്രയും നാളായി എന്നര്‍ത്ഥം.

ക്ലാര എനിക്ക് വെറുമൊരു കഥാപാത്രമല്ല. ക്ലാര എവിടയോ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുവാന്‍ പോലും ഞാന്‍ ‍ ആഗ്രഹിക്കുന്നു. അത്രത്തോളം ആ കഥാപാത്രം എന്നിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു...


പ്രിയപ്പെട്ട ക്ലാരേ, കപട സദാചാരത്തിന്റെ പൊയ്മുഖങ്ങളില്ലാതെ ഈ ലോകത്തോട്‌ മുഴുവന്‍ വിളിച്ചു പറയാന്‍ ഞാനൊരുക്കമാണ്, എനിക്ക് നിന്നോട് പ്രണയമാണെന്ന്. എന്തിനു വേണ്ടി എന്നെനിക്കറിയില്ല. നിന്റെ സ്നേഹത്തിനായി മറ്റൊരു മണ്ണാറത്തൊടി ജയകൃഷ്ണന്‍ ആകാന്‍ അറിയാതെ മനസ്സ് കൊതിക്കുകയാണ്.

നിന്നിലൂടെയാണ് ഞാന്‍ പപ്പേട്ടന്‍ എന്നാ പദ്മരാജന്‍ മാഷിനെ ഇഷ്ടപ്പെട്ടത്...
നിന്നിലൂടെയാണ് ഞാന്‍ സുമലതയെ ഇഷ്ടപ്പെട്ടത്...
ഇന്ന് നിനക്കായ്‌ എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..
നിനക്കായി ഒരുപിടി കഥകള്‍...
അങ്ങനെ എന്റെ പ്രണയം ഞാന്‍ ലോകത്തെ അറിയിക്കട്ടെ.

ഒരുപക്ഷെ അവ വായിച്ചു കഴിഞ്ഞ് തീര്‍ത്തും നിലവാരം കുറഞ്ഞ സൃഷ്ടികള്‍ എന്ന് വിലയിരുത്തി നീ പൊട്ടിച്ചിരിച്ചേക്കാം. എങ്കിലും ഞാന്‍ എഴുതി കൊണ്ടേയിരിക്കും. കാരണം എനിക്ക് നിന്നെ അത്രമേല്‍ ഇഷ്ടമാണ്..

നിനക്ക് തുല്യം നീ മാത്രം. പകരം വക്കാനാവാത്തതാണ് നിന്റെ വ്യക്തിത്വവും നിന്നോടുള്ള എന്റെ ആരാധനയും.. നിന്റെ തങ്ക വിഗ്രഹത്തിനു ചുറ്റും അണി നിരത്താന്‍ കല്ലില്‍ തീര്‍ത്ത ഒരുപിടി ക്ലാരമാരെ സൃഷ്ടിക്കുവാന്‍ ഞാനൊരു എളിയ ശ്രമം നടത്തുകയാണ്.

ഞാനെഴുതി കൂട്ടുന്നവ തെറ്റുകളും കുറവുകളും നിറഞ്ഞ മണ്ടത്തരങ്ങള്‍ ആണെങ്കില്‍ എന്നോട് നീ സദയം പൊറുക്കുക. നിന്റെ പേരിനു ഒരിക്കലും ഒരു കളങ്കമാകാത്ത വിധത്തില്‍, നിന്റെ പിതാവായ പപ്പേട്ടനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഇവിടെ തുടങ്ങുകയാണ്, നീ ഈ എളിയ ആരാധകനെ അനുഗ്രഹിച്ചാലും!!

എന്റെ എത്രയും പ്രിയപ്പെട്ട ക്ലാരയ്ക്ക്‌ വേണ്ടിബ്ലോഗ്‌ ഞാന്‍ സമര്‍പ്പിച്ചു കൊള്ളുന്നു...